മമതയ്ക്ക് 'ജയ് ശ്രീറാം' എന്നെഴുതിയ പത്ത് ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ അയക്കും; ബിജെപി എംപി
കഴിഞ്ഞ ദിവസം മമതാ ബാനര്‍ജിയുടെ മുന്നില്‍ ജയ് ശ്രീറാം വിളിച്ച ബിജെപി പ്രവർത്തകർക്കെതിരെ ലാത്തി ചാർജിന് ആഹ്വാനം ചെയ്തതിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെ നടപടി.
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്ക് 'ജയ് ശ്രീറാം' എന്നെഴുതിയ പത്ത് ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ അയക്കുമെന്ന് ബിജെപി എംപി അർജുൻ സിംഗ്. കഴിഞ്ഞ ദിവസം മമത ബാനര്‍ജിയുടെ മുന്നില്‍ ജയ് ശ്രീറാം വിളിച്ച ബിജെപി പ്രവർത്തകർക്കെതിരെ ലാത്തി ചാർജിന് ആഹ്വാനം ചെയ്തതിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെ നടപടി.
ജയ് ശ്രീറാം എന്നെഴുതിയ പത്ത് ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മമതയുടെ വസതിയിലേക്ക് അയക്കുമെന്നാണ് അർജുൻ സിംഗ് ശനിയാഴ്ച്ച മാധ്യമങ്ങളോട് പറഞ്ഞത്. തൃണമൂൽ കോൺഗ്രസ് എംഎൽഎ ആയിരുന്ന അർജുൻ സിംഗ് ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിലേക്ക് ചേക്കേറിയത്.
പഞ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗണാസിൽ വച്ചാണ് മമതയ്ക്കെതിരെ ജയ് ശ്രീം റാം വിളിച്ച് ഒരുകൂട്ടം ആളുകളെത്തിയത്. രണ്ട് തവണ കാറില്‍ നിന്നിറങ്ങിയ മമത, തനിക്കെതിരെ ജയ് ശ്രീറാം വിളിക്കുന്നവര്‍ക്ക് നേരെ തട്ടിക്കയറി. തുടർന്ന് ജയ് ശ്രീറാം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകി. സംഭവത്തിൽ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. തനിക്കെതിരെ ജയ് ശ്രീറാം വിളിച്ച ആള്‍ക്കൂട്ടത്തോട് ക്രുദ്ധയായി സംസാരിക്കുന്ന മമത ബാനര്‍ജിയുടെ വീഡിയോ പുറത്തുവന്നിരുന്നു.