മൂന്ന് പതിറ്റാണ്ട് നീണ്ട വ്യാജ ഗൂഢാലോചന; ബാബറി കേസിൽ നീതി നടപ്പായെന്നും രാജീവ് ചന്ദ്രശേഖര്‍
ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നവരെയെല്ലാം കുറ്റവിമുക്തരാക്കിയ കോടതി വിധിയെക്കുറിച്ച് രാജീവ് ചന്ദ്രശേഖർ എം പി എഴുതുന്നു
ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നടന്ന വ്യാജ ഗൂഢാലോചനയ്ക്കാണ് കോടതി വിധിയിലൂടെ അവസാനമായിരിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി സിബിഐ കേസ് എടുക്കാന്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നരസിംഹ റാവു സര്‍ക്കാറില്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തി. ബാബറി മസ്ജിദ് തകര്‍ത്ത സംഭവം ആള്‍ക്കൂട്ടത്തിന്‍റെ ആകസ്മിക ആക്രമണമായിരുന്നു. അദ്വാനി അടക്കമുള്ള ബിജെപി നേതാക്കള്‍ ആ ആള്‍ക്കൂട്ടത്തെ പള്ളി തകര്‍ക്കുന്നതില്‍ നിന്ന് തടയാനാണ് ശ്രമിച്ചത്.
വരുന്ന മൂന്ന് പതിറ്റാണ്ടിലേക്കുള്ള വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് സര്‍ക്കാരും സിബിഐയും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ് ക്രിമിനല്‍ ഗൂഢാലോചന കേസ് എന്നതാണ് ഇതിലെ യഥാര്‍ത്ഥ ഗൂഢാലോചന. ഈ വിഷയം മാത്രം ഉപയോഗിച്ച് കോണ്‍ഗ്രസ് എത്ര തെരഞ്ഞെടുപ്പ് ജയിച്ചു? സ്വന്തം സമുദായത്തിന്റെ വികസനങ്ങളില്‍ ശ്രദ്ധയൂന്നാതെ അവരുടെ നുണകള്‍ അന്ധമായി വിശ്വസിച്ച് എത്ര മുസ്ലീംകള്‍ അവര്‍ക്ക് വോട്ട് ചെയ്തു.
കോണ്‍ഗ്രസിന്‍റെ ലക്ഷ്യം എപ്പോഴും വ്യക്തമാണ് - ബാബറി പോലൊരു ദാരുണ സംഭവം ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയും ഇന്ത്യന്‍ മുസ്ലീംകള്‍ക്കിടയില്‍ മനഃപ്പൂര്‍വ്വം ഭീതി പടര്‍ത്തി ബിജെപിക്കെതിരെ ദശകങ്ങളായി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയുമാണ്. ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നതിന് തെളിവില്ലെന്ന് കണ്ട് കോടതി കേസ് തള്ളി. സിബിഐ നിരത്തിയ ന്യൂസ്‌പേപ്പര്‍ കട്ടിംഗുകള്‍ പോലുള്ളവ മതിയായ തെളിവുകളായിരുന്നില്ല.
ഇന്ത്യന്‍ ക്രിമിനല്‍ നിയമശാസ്ത്രത്തില്‍ കുറ്റം തെളിയുന്നതുവരെ പ്രതി നിരപരാദിയാണ്. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ കിമിനല്‍ ഗൂഢാലോചനയും കുറ്റവും തെളിയിക്കേണ്ടത് സിബിഐ ആണ്. എന്നാല്‍ അവര്‍ക്ക് അതിന് കഴിഞ്ഞില്ല, കാരണം അവരുടെ പക്കല്‍ ഗൂഢാലോചനാ കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളില്ല.
സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തില്‍ കേസില്‍ സിബിഐ വെള്ളം ചേര്‍ത്തുവെന്ന് വാദിക്കുന്നവരോട്, 2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പാണ് സിബിഐ കേസ രജിസ്റ്റര്‍ ചെയ്തതും തെളിവുകള്‍ സമര്‍പ്പിച്ചതും. ക്രിമിനല്‍ ഗൂഢാലോചന വലിച്ചിഴയ്ക്കപ്പെട്ടതോടെ ഇത്രയും വര്‍ഷം ഈ കുറ്റാരോപണം സഹിച്ചാണ് നേതാക്കളായ അദ്വാനി ജി, എം എം ജോഷി ജി, കല്യാണ്‍ സിംഗ് എന്നിവര്‍ക്ക് ജീവിക്കേണ്ടിവന്നത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കളും നിയമവും തമ്മിലുള്ള വ്യത്യാസമാണ് ഈ കേസ് എടുത്തുകാണിക്കുന്നത്.
ബിജെപിക്ക് നിയമവ്യവസ്ഥയില്‍ അടിയുറച്ച വിശ്വാസമാണുള്ളത്, അതുകൊണ്ടുതന്നെ അടല്‍ ജി സര്‍ക്കാര്‍ ഭരിച്ച 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ ഈ ബിജെപി കേസില്‍ ഇടപെടുകയോ കേസ് പിന്‍വലിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. ഇതാണ് കോണ്‍ഗ്രസുമായുള്ള വ്യത്യാസം, അവര്‍ ബൊഫേഴ്‌സിലെ ക്വത്‌റോച്ചി മുതല്‍ ഭോപ്പാല്‍ വാതക ദുരന്തത്തിലെ യൂണിയന്‍ കാര്‍ബൈഡിന്റെ വാറന്‍ ആന്റേഴ്‌സണ്‍ മുതല്‍ ഏറ്റവും ഒടുവില്‍ 2ജി സ്‌പെക്ട്രം അഴിമതിയിലെ നിരവധി പേരെ വരെ നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിച്ചു.
ബാബറി മസ്ജിദിന്റെ തകര്‍ച്ചയില്‍ ആഴത്തില്‍ അന്വേഷിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരിക്കലും തയ്യാറായിട്ടില്ല. പകരം അവരുടെ ലക്ഷ്യം സംശയാസ്പദമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ തെറ്റായ ക്രിനില്‍ ഗൂഢാലോചന കേസ് എടുക്കുകയും ബിജെപിയുടെ വളര്‍ച്ച തടയാന്‍ ശ്രമിക്കുകയും അവരുടെ നേതാക്കളെ കെണിയില്‍പ്പെടുത്തുകയും മുസ്ലീംകളെ ഒറ്റപ്പെടുത്തിയും പേടിപ്പിച്ചും നിര്‍ത്തി വിഭജനത്തിന്റെ രാഷ്ട്രീയം കളിക്കുകയുമായിരുന്നു.
അതെ, മൂന്ന് പതിറ്റാണ്ട് മുമ്പ് ക്രിമിനല്‍ ഗൂഢാലോചന ആസൂത്രണം ചെയ്തിരുന്നു, ആ ക്രിമിനല്‍ ഗൂഢാലോചന കോണ്‍ഗ്രസിന്റെയും അവരുടെ നേതാക്കളുടേതുമായിരുന്നു. സത്യം കണ്ടെത്തുന്നതിന് പകരം വ്യാജ രാഷ്ട്രീയ ഗൂഢാലോചന നടത്തി, ഇന്ത്യയില്‍ അന്ന് മുതല്‍ വര്‍ഷങ്ങളോളം അക്രമവും ഭീകരവാദവും അഴിച്ചുവിടാനുള്ള അക്രമാസക്തമായ ഘടകങ്ങളാണ് അവര്‍ നല്‍കിയത്.
ശക്തമായ ഐക്യഭാരതത്തെ രൂപപ്പെടുത്തുന്നതിന് പകരം വിഭജനരാഷ്ട്രീയം കളിക്കുന്നത് കോണ്‍ഗ്രസും മറ്റുപാര്‍ട്ടികളും നിര്‍ത്തേണ്ട ശരിയായ സമയം ഇതാണ്.