താന്‍ പറഞ്ഞത് ചരിത്രം മാത്രമാണെന്നും ഹിന്ദു മതത്തെ വൃണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും മക്കള്‍ നീതി മയ്യം പ്രസിഡന്റ് കൂടിയായ കമല്‍ ഹാസന്‍.

ചെന്നൈ: വിവാദമായ 'തീവ്രവാദി' പരാമര്‍ശത്തില്‍ മുൻകൂർ ജാമ്യാപേക്ഷയുമായി മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്സെയെ കുറിച്ചുള്ള പരാമർശത്തിൽ കമൽ ഹാസനെതിരെ അറവാക്കുറിച്ചി പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കണമെന്നും ആവശ്യം. അതേസമയം, തന്‍റെ നിലപാടില്‍ ഉറച്ച് നില്‍കുകയാണ് കമൽ ഹാസൻ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

താന്‍ പറഞ്ഞത് ചരിത്രം മാത്രമാണെന്നും ഹിന്ദു മതത്തെ വൃണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും മക്കള്‍ നീതി മയ്യം പ്രസിഡന്റ് കൂടിയായ കമല്‍ ഹാസന്‍ പറഞ്ഞു. കമല്‍ഹാസന്‍റെ ഹിന്ദു തീവ്രവാദ പരാമര്‍ശം മാധ്യമങ്ങളും ചില സംഘടനകളും സൃഷ്ടിച്ച തെറ്റായ വ്യാഖ്യാനമെന്ന് രാവിലെ മക്കള്‍ നീതി മയ്യം പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

വിവാദ പരാമര്‍ശത്തില്‍ മതവികാരം വ്രണപ്പെടുത്തി എന്നിവ ആരോപിച്ചാണ് കമൽ ഹാസനെതിരെ കേസെടുത്തിരിക്കുന്നത്. 153A, 295 A എന്നീ വകുപ്പുകൾ പ്രകാരമാണ് അറവാകുറിച്ചി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മെയ് 12ന് ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്' എന്ന് കമല്‍ ഹാസന്‍ പറഞ്ഞത്.