ചെന്നൈയിലെ കാരൈക്കുടി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങൾ സ്ഥാപിക്കുന്നതിനെ ചൊല്ലി ഡിഎംകെ, എഐഎഡിഎംകെ കൗൺസിലർമാർ തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ, ഭാവി മുഖ്യമന്ത്രിയാണ് തൃഷ എന്ന് പറഞ്ഞ് നടിയുടെ ചിത്രം തൂക്കണമെന്ന് ഒരു സ്വതന്ത്ര കൗൺസിലർ ആവശ്യപ്പെട്ടു.
ചെന്നൈ: കാരൈക്കുടി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ചിത്രങ്ങൾ സ്ഥാപിക്കുന്നതിനെ ചൊല്ലി തർക്കം. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലാണ് കൗൺസിലർമാർ തമ്മിൽ വാക്പോരുണ്ടായത്. അതിനിടെ സ്വതന്ത്ര കൗണ്‍സിലർ മെയ്യാർ എഴുന്നേറ്റ് നിന്ന് നടി തൃഷയുടെ ഫോട്ടോയും തൂക്കണമെന്ന് ആവശ്യപ്പെട്ടു. ഭരണം മാറി വിജയ് മുഖ്യമന്ത്രിയായതിൽ തൃഷയ്ക്ക് വലിയ പങ്കുണ്ടെന്നും അതിനാൽ ഫോട്ടോ തൂക്കണം എന്നുമാണ് ഒരു സ്വതന്ത്ര കൗൺസിലർ ആവശ്യപ്പെട്ടത്. ഭാവി മുഖ്യമന്ത്രിയാണ് തൃഷ എന്നും കൗണ്‍സിലർ പറഞ്ഞു. ആദ്യം എല്ലാവരും ചിരിച്ചെങ്കിലും പിന്നീടത് ചൂടേറിയ വാഗ്വാദത്തിന് കാരണമായി.
തമിഴ്‌നാട്ടിലെ വിവിധ കോർപ്പറേഷനുകളിലെ ഹാളുകളിൽ നിലവിലെ മുഖ്യമന്ത്രി വിജയ്‍യുടെ ചിത്രത്തിനൊപ്പം മുൻ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്ന് ഡിഎംകെ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ചിത്രം കൗൺസിൽ ഹാളിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ കൗൺസിലർമാർ ബഹളം വെക്കാൻ തുടങ്ങി.
തുടർന്ന് അണ്ണാ ഡിഎംകെ കൗൺസിലർമാരും പ്രതിഷേധവുമായി രംഗത്തിറങ്ങി. മുൻ മുഖ്യമന്ത്രിമാരായ ജെ ജയലളിത, എടപ്പാടി കെ പളനിസാമി എന്നിവരുടെ ചിത്രങ്ങൾ ഹാളിൽ സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെടുകയും തങ്ങൾ കൊണ്ടുവന്ന ഇരുവരുടെയും ചിത്രങ്ങൾ ഹാളിൽ വെക്കുകയും ചെയ്തു. വൈകാതെ ഡിഎംകെക്കാരനായ ഡെപ്യൂട്ടി മേയർ ഗുണശേഖരനും മറ്റ് കൗൺസിലർമാരും ചേർന്ന് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ ചിത്രവും തൂക്കി.
