കാര്‍ഗിൽ വീര സ്മരണയിൽ രാജ്യം; സൈനികരുടെ ആത്മാർപ്പണം തലമുറകൾക്ക് പ്രചോദനമെന്ന് പ്രധാനമന്ത്രി
സൈനികരുടെ ധീരതയും ആത്മാര്‍പ്പണവും തലമുറകളെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി. ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രതിരോധ മന്ത്രി
ദില്ലി: പാകിസ്ഥാനെ തുരത്തി കാര്‍ഗിലിൽ ഇന്ത്യയുടെ യുദ്ധ വിജയത്തിന് 21 വയസ്സ് പിന്നിടുമ്പോൾ സൈനികരുടെ ആത്മാര്‍പ്പണത്തിന്‍റെ ഉജ്ജ്വല സ്മരണകൾ അയവിറക്കി രാജ്യം. വിപുലമായ ചടങ്ങുകളോടെയാണ് വിജയത്തിന്‍റെ 21ാം വര്‍ഷം രാജ്യമേറ്റെടുത്തത്. സൈനികരുടെ ധീരതയും അർപ്പണ ബോധവും വരും തലമുറകളെയും പ്രചോദിപ്പിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഗിൽ വിജയദിന സന്ദേശത്തിൽ പറഞ്ഞു.
കാർഗിൽ പോരാളികൾക്ക് ആദരമർപ്പിക്കുന്നു അവരുടെ ധീരത എക്കാലവും ഓർമ്മിക്കപ്പെടും. കാര്‍ഗിൽ വീരയോദ്ധാക്കളുടെ സ്മരണ എല്ലാലത്തും നിലനിൽക്കുമെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിലും അനുസ്മരിച്ചു. അകാരണമായ ശത്രുത പാകിസ്ഥാന്‍റെ ശീലമാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.
രാജ്യത്തിന് ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് ആദരമർപ്പിച്ച് ദേശീയ യുദ്ധസ്മാരകത്തിൽ ചടങ്ങുകൾ നടന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അർപ്പിച്ചു. കര നാവിക വ്യോമ സേനാ വിഭാഗങ്ങളുടെ തലവൻമാരും യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിക്കാനെത്തി.