കർണാലിലെ മഹാപഞ്ചായത്ത്: അനുനയത്തിന് ഹരിയാന സർക്കാർ, കർഷകരെ ചർച്ചയ്ക്ക് വിളിച്ചു
കർണാലിലെ മാർക്കറ്റിലേക്ക് റാലിക്കായി കർഷകർ എത്തിത്തുടങ്ങി. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട് പൊലീസ്
ദില്ലി: കർണാലിൽ കർഷകർ ആഹ്വാനം ചെയ്ത മഹാ പഞ്ചായത്തുമായി ബന്ധപ്പെട്ട് അനുനയ നീക്കവുമായി ഹരിയാന സർക്കാർ. കർഷക നേതാക്കളെ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. മഹാപഞ്ചായത്ത് നടക്കുന്ന കർണാലിൽ ഹരിയാന പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം സമരം സമാധാനപരമായിരിക്കണമെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്നും കർഷക നേതാക്കൾ അനുയായികളോട് ആഹ്വാനം ചെയ്തു.
ഹരിയാനക്ക് പിന്നാലെ സമീപ സംസ്ഥാനമായ രാജസ്ഥാനിലും കിസാൻ മഹാ പഞ്ചായത്ത് പ്രഖ്യാപിച്ചിരിക്കുകയാണ് കിസാൻ മോർച്ച. ഈ മാസം 15നാണ് ഇവിടെ മഹാ പഞ്ചായത്ത് നടത്തുക. ഛത്തീസ്ഗഡിലും സമരം നടത്തും. ഈ മാസം 29നാണ് മഹാ പഞ്ചായത്ത്. കർണാലിലെ മിനി സെക്രട്ടറിയേറ്റ് ഉപരോധത്തിനൊരുങ്ങിയിരിക്കുകയാണ് ഇപ്പോൾ കർഷക സംഘടനകൾ.
കർണാലിലെ മാർക്കറ്റിലേക്ക് റാലിക്കായി കർഷകർ എത്തിത്തുടങ്ങി. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട് പൊലീസ്. റാലി സ്ഥലത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മാറ്റണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. റാലി നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നാണ് അഭ്യർത്ഥന.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona