Asianet News MalayalamAsianet News Malayalam

ഇന്ന് കര്‍ണാടകയില്‍ വിശ്വാസവോട്ട്; സുപ്രീം കോടതിയില്‍ അങ്കം മുറുക്കാന്‍ സഖ്യ സർക്കാർ

വിപ്പ് നൽകാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകൾ വേഗത്തിൽ പരിഗണിക്കണെന്ന് കോൺഗ്രസും മുഖ്യമന്ത്രി കുമാരസ്വാമിയും ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും. രണ്ട് സ്വതന്ത്ര എംഎൽഎമാരും സുപ്രീംകോടതിയിലേക്ക്. 

karnataka crisis trust vote today
Author
Karnataka, First Published Jul 22, 2019, 6:32 AM IST

ബെംഗളുരു, ദില്ലി:

കർണാടകത്തിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്.  കുമാരസ്വാമി സർക്കാർ വീഴുമോ വാഴുമോയെന്ന് ഇന്ന് അറിയാം. വിശ്വാസ പ്രമേയം ചർച്ച ഇന്ന് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കർക്ക് ഉറപ്പ് നൽകിയിരുന്നു. 15 വിമത എംഎൽഎമാരും രാജിയിൽ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന് ഭൂരിപക്ഷം ഉണ്ടാകാനിടയില്ല. എംഎൽഎമാരായ ശ്രീമന്ത് പാട്ടീൽ, ബി നാഗേന്ദ്ര എന്നിവരുടെ അസാന്നിധ്യവും കോൺഗ്രസിന് തിരിച്ചടിയാകും. ബിഎസ്പി അംഗത്തോട് സർക്കാരിന് വോട്ട് ചെയ്യാൻ പാർട്ടി അധ്യക്ഷ മായാവതി നിർദ്ദേശിച്ചിട്ടുണ്ട്. 

അതേസമയം, വിശ്വാസ വോട്ടെടുപ്പ് ഇന്ന് അഞ്ച് മണിക്കുള്ളിൽ നടത്തണം എന്നാവശ്യപ്പെട്ട് രണ്ട് സ്വാതന്ത്ര എംഎൽഎമാരുടെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിപ്പിലെ ആശയക്കുഴപ്പം തീർക്കാൻ കോൺഗ്രസ്‌ നൽകിയ ഹർജിയും ഇന്ന് കോടതിയുടെ പരിഗണയില്‍ വരും. വിപ്പ് നൽകാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകൾ വേഗത്തിൽ പരിഗണിക്കണമെന്ന് കോൺഗ്രസും മുഖ്യമന്ത്രി കുമാരസ്വാമിയും സുപ്രീംകോടതിയിൽ ആവശ്യപ്പെടും. രാജി നൽകിയ എംഎൽഎമാര്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ സഭയിൽ ഹാജരാകണമെന്ന് നിർബന്ധിക്കാനാകില്ലെന്ന് ജൂലായ് 17ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് വിപ്പ് നൽകാനുള്ള രാഷ്ട്രീയ പാർട്ടിയുടെ അവകാശത്തിന്റെ ലംഘനമാണെന്ന് കോൺഗ്രസിന്റെയും കുമാരസ്വാമിയുടെയും അപേക്ഷകളിൽ പറയുന്നത്.

ഇതോടൊപ്പം വിശ്വാസ വോട്ടെടുപ്പ് എത്രയും വേഗം നടത്താൻ സ്പീക്കർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട രണ്ട് സ്വതന്ത്ര എംഎൽഎമാരും കോടതിയെ സമീപിച്ചിട്ടുണ്ട്. കുമാരസ്വാമിയുടേത് ന്യൂനപക്ഷ സർക്കാരാണെന്നും ബിജെപിയെ പിന്തുണക്കുന്ന ഈ എംഎൽഎമാർ വാദിക്കുന്നു. ഈ ഹർജിയും വേഗത്തിൽ കേൾക്കണമെന്ന് സ്വതന്ത്ര എംഎൽഎമാരും ഇന്ന് ചീഫ് ജസ്റ്റിസ് കോടതിയിൽ ആവശ്യപ്പെടും. കർണാടകത്തിലെ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച അഞ്ച് മണിക്കുള്ളിൽ നടത്തണമെന്ന കർശന നിർദേശം സ്പീക്കർക്ക് സുപ്രീംകോടതി നൽകണമെന്നാണ് സ്വതന്ത്ര എംഎൽഎമാരുടെ ഹർജിയിലെ ആവശ്യം. കെപിജെപി എംഎൽഎ ആർ ശങ്കർ, സ്വതന്ത്രൻ എച്ച് നാഗേഷ് എന്നിവരാണ് കോടതിയെ സമീപിക്കുന്നത്. ഇന്ന് രാവിലെത്തന്നെ ഹർജി ഫയൽ ചെയ്യുമെന്നാണ് സൂചന. രാവിലെചീഫ് ജസ്റ്റിസ് കോടതിയിൽ ഹർജിയുടെ കാര്യം അഭിഭാഷകർ പരാമർശിക്കുകയും ചെയ്തേക്കും. 

ഇതിനിടെ, സർക്കാരിനെ രക്ഷിക്കാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്നും സഭയിൽ എത്തണമെന്നും മുഖ്യമന്ത്രി കുമാരസ്വാമി വിമതരോട് അഭ്യർത്ഥിച്ചിരുന്നു. ഇന്ന് നിയമസഭയിലെത്തണമെന്ന് എംഎൽഎമാരോട് കുമാരസ്വാമി അഭ്യർത്ഥിച്ചിട്ടുണ്ട്. തനിക്ക് അധികാരത്തിൽ കടിച്ചു തൂങ്ങാൻ ആഗ്രഹമില്ല. ഇന്ന് സഭയിൽ എത്തി ബിജെപി എങ്ങനെയാണ്‌ കുതിരക്കച്ചവടം നടത്തുന്നത് എന്ന് വെളിപ്പെടുത്തണമെന്നാണ് കുമാരസ്വാമിയുടെ അഭ്യർത്ഥന. സർക്കാരിനെ രക്ഷിക്കാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്നും കുമാരസ്വാമി വ്യക്തമാക്കി. മുഖ്യമന്ത്രി പദം സിദ്ദരാമയ്യക്ക് വിട്ടുനല്‍കിയുള്ള അനുനയ നീക്കങ്ങളും നടക്കുന്നുവെന്നാണ് സൂചന. എന്നാല്‍, സർക്കാർ താഴെവീഴും എന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. 

ഇന്ന് 'ക്ലൈമാക്സു'ണ്ടാകുമോ?

വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ഞായറാഴ്ചയും ബെംഗളുരുവിൽ തിരക്കിട്ട ചർച്ചകൾ തുടർന്നു. ബെംഗളൂരുവിൽ വിമതരെ അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമങ്ങൾ നടക്കുമ്പോഴും വഴങ്ങുന്നില്ലെന്ന നിലപാടിലാണ് വിമതരിപ്പോഴുമുള്ളതെന്ന സൂചനകളാണ് കിട്ടുന്നത്. അപ്പോഴും, സിദ്ധരാമയ്യയുടെ വീട് കേന്ദ്രീകരിച്ച് അവസാനവട്ട ശ്രമങ്ങൾ നടന്നു. ജെഡിഎസ് മന്ത്രിമാരായ ജി ടി ദേവഗൗഡ, താരാമഹേഷ് എന്നിവർ ഞായറാഴ്ച വൈകിട്ട് സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി.

ശ്രദ്ധേയമായ കാര്യം, ജി ടി ദേവഗൗഡ, നിയമസഭാ തെരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് സിദ്ധരാമയ്യയെ തോൽപ്പിച്ചയാളാണ് എന്നതാണ്. തെരഞ്ഞെടുപ്പിൽ പരസ്പരം ഏറ്റുമുട്ടിയ ശേഷം സഖ്യസർക്കാരുണ്ടാക്കിയപ്പോൾ പോലും സിദ്ധരാമയ്യയെ വന്ന് കാണാൻ തയ്യാറാകാതിരുന്ന ജെഡിഎസ് നേതാവാണ് ജി ടി ദേവഗൗഡ. ദേവഗൗഡയും, താരാമഹേഷും സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ, വീണ്ടും നിർണായകമായ ചില നീക്കങ്ങളെങ്കിലും ബെംഗളുരുവിൽ നടക്കുന്നുവെന്ന സൂചനകളാണ് വരുന്നത്.

ഇതിനിടെ, കോൺഗ്രസിന്‍റെയും ജെഡിഎസിന്‍റെയും ബിജെപിയുടെയും നിയമസഭാ കക്ഷിയോഗങ്ങളും ചേർന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് നിയമസഭയിൽ വിശ്വാസപ്രമേയ ചർച്ച തുടരും. നടപടികൾ തിങ്കളാഴ്ച പൂർത്തിയാക്കുമെന്നാണ് സ്പീക്കർക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. അങ്ങനെയെങ്കിൽ ഇന്ന് തന്നെ വോട്ടെടുപ്പ് നടക്കും.

കഴിഞ്ഞ രണ്ട് ദിവസവും സഭയിൽ ന്യൂനപക്ഷമായിരുന്നു കുമാരസ്വാമി സർക്കാർ. ഭൂരിപക്ഷമുറപ്പിക്കാൻ വേണ്ട സംഖ്യ ഇപ്പോഴും ഇല്ല.  15 വിമതരും നിലപാടിൽ നിന്ന് പിന്നോട്ടില്ല. രാമലിംഗ റെഡ്ഡി വഴി നടത്തിയ അനുനയ നീക്കവും ഫലിച്ചില്ല. മുംബൈയിൽ ആശുപത്രിയിലുളള ശ്രീമന്ത് പാട്ടീലും ബെംഗളൂരുവിൽ ചികിത്സയിലുളള ബി നാഗേന്ദ്രയും സഭയിലെത്തില്ല.

അങ്ങനെയെങ്കിൽ സ്പീക്കർ ഉൾപ്പെടെ 101 പേരുടെ മാത്രം പിന്തുണയുണ്ടാകും കുമാരസ്വാമിക്ക്. സ്വതന്ത്രൻ എച്ച് നാഗേഷിനെ സഭയിലെത്തിച്ചാൽ 106 പേർ ബിജെപിക്ക് ഒപ്പം. സഖ്യസർക്കാർ വീഴും.

മുംബൈയിലുളളവരെ മൂന്ന് സംഘങ്ങളാക്കി രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുണ്ട്. മുംബൈക്ക് പുറമെ പൂനെ,ലൊണാവാല എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് നീക്കം. ഭൂരിപക്ഷം ഉറപ്പിക്കാൻ കഴിയാത്ത സ്ഥിതിക്ക് വിമതരെ അയോഗ്യരാക്കാൻ വഴി തേടാനാണ് കോൺഗ്രസ് ആലോചന. വിപ്പിലെ ആശയക്കുഴപ്പം തീർക്കാൻ കോൺഗ്രസ് നൽകിയ ഹർജിയും ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിപ്പ് ബാധകമാവില്ലെന്ന് ആവർത്തിക്കുകയാണ് ബിജെപി.

Follow Us:
Download App:
  • android
  • ios