'അവതാരകന്‍റേത് വര്‍ഗീയത വളര്‍ത്തുന്ന പരാമര്‍ശം'; അന്വേഷണമാകാം അറസ്റ്റ് ചെയ്യേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി
സ്വാവലംബി പദ്ധതിയിൽ ഹിന്ദുക്കൾക്ക് എന്തുകൊണ്ട് ആനുകൂല്യം കൊടുക്കുന്നില്ല എന്നായിരുന്നു ചൗധരിയുടെ പരാമർശം.

ബെംഗളൂരു: ആജ് തക് അവതാരകൻ സുധീർ ചൗധരിക്കെതിരെ രൂക്ഷവിമർശനത്തോടെ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി. ആജ് തകിലെ അവതാരകൻ സുധീർ ചൗധരിയുടെ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി. 'സ്വാവലംബി സാരഥി' എന്ന ന്യൂനപക്ഷങ്ങൾക്കുള്ള ക്ഷേമപദ്ധതിയുടെ പേരിൽ പ്രകോപന പരാമർശങ്ങൾ നടത്തിയതിനാണ് ബെംഗളുരു പൊലീസ് ചൗധരിക്കെതിരെ കേസെടുത്തത്.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ കോർപ്പറേഷൻ നടപ്പാക്കിയ പദ്ധതിയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങൾ ചൗധരി നടത്തിയിരുന്നു. സ്വാവലംബി പദ്ധതിയിൽ ഹിന്ദുക്കൾക്ക് എന്തുകൊണ്ട് ആനുകൂല്യം കൊടുക്കുന്നില്ല എന്നായിരുന്നു ചൗധരിയുടെ പരാമർശം. പദ്ധതിയുടെ ആനുകൂല്യം മുസ്ലിങ്ങൾക്ക് മാത്രമാണ് കിട്ടുന്നതെന്നും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കിട്ടുന്നില്ല എന്നും ചൗധരി പറഞ്ഞിരുന്നു. എന്നാൽ ഇത് തെറ്റെന്നതിന് കണക്കുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ന്യൂനപക്ഷക്ഷേമ കോർപ്പറേഷൻ അംഗം തന്നെയാണ് ചൗധരിക്കെതിരെ പരാതി നൽകിയത്.
ഇതിന്‍റെ അടിസ്ഥാനത്തിൽ രണ്ട് മതങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമം എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. കേസിൽ സുധീർ ചൗധരിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ സുധീർ ചൗധരിയുടെ പരാമർശങ്ങൾ പ്രഥമദൃഷ്ട്യാ വർഗീയത വളർത്തുന്നതാണെന്നും ഇതിൽ അന്വേഷണം വേണമെന്നും ഹൈക്കോടതിയുടെ നിരീക്ഷണം.
Read More.... വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി കോടികളുടെ തട്ടിപ്പ്, എട്ടു വ്യാജ കോള്‍ സെൻറുകള്‍, ഞെട്ടിപ്പിക്കുന്ന വിവരം
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ, 505 വകുപ്പുകൾ പ്രകാരം തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നും അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സുധീര്‍ ചൗധരിഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് സെപ്റ്റംബര്‍ 20ലേക്ക് മാറ്റിവെച്ചു. ബെംഗളൂരുവിലെ ശേഷാദ്രിപുരം പൊലീസ് സ്റ്റേഷനിൽ ചൗധരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചില്ല. കർണാടക ന്യൂനപക്ഷ വികസന കോർപ്പറേഷനിലെ ഒരു ഉദ്യോഗസ്ഥനാണ് ചൗധരിക്ക് എതിരെ ആജ് തക് ചാനലിൽ അവതരിപ്പിച്ച ഷോയിൽ സാമുദായിക സൗഹാർദ്ദം തകർക്കാൻ ഗൂഢാലോചന നടത്തിയതിന് പരാതി നൽകിയത്.