മഹാരാഷ്ട്രാ കർണാടക അതിർത്തി തകർക്കം രൂക്ഷമായ ബെഗലാവിയിൽ മഹാരാഷ്ട്രാ അനുകൂല സംഘടനാ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബെൽഗാവ്: മഹാരാഷ്ട്രാ കർണാടക അതിർത്തി തകർക്കം രൂക്ഷമായ ബെഗലാവിയിൽ മഹാരാഷ്ട്രാ അനുകൂല സംഘടനാ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെലഗാവിയെ മഹാരാഷ്ട്രയോട് ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മെഗാ കൺവെൻഷൻ നടത്താൻ മഹാരാഷ്ട്രാ ഏകീകരൺ സമിതി തീരുമാനിച്ചിരുന്നെങ്കിലും പൊലീസ് രാവിലെ അനുമതി നിഷേധിക്കുകയായിരുന്നു.
പരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ട നേതാക്കളെ വഴിയിൽ തടഞ്ഞ് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു.സ്ഥലത്ത് നിരോധനാഞ്ജയും പ്രഖ്യാപിച്ചു. ബെലഗാവിയിലെ കർണാടക നിയമസഭാ മന്തിരത്തിൽ സഭാ സമ്മേളനം ചേരവേയാണ് പ്രതിഷേധ പരിപാടികൾ പദ്ധതിയിട്ടിരുന്നത്. അതേസമയം എൻസിപി,കോൺഗ്രസ്, ശിവസേനാ പ്രവർത്തകർ കർണാടക അതിർത്തിയിലേക്കും ഇന്ന് മാർച്ച് നടത്തി. കർണാടകയിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ പൊലീസ് ഇവരെ തിരിച്ചയച്ചു.
ബെലഗാവി അതിർത്തി തർക്കം പരിഹരിക്കാൻ മഹാരാഷ്ട്രയിലെയും കർണാടകയിലെയും മന്ത്രിമാരെ ഉൾപെടുത്തി ആറംഗ സമിതി രൂപീകരിക്കാൻ തീരുമാനമായിരുന്നു. ദില്ലിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. ഭരണഘടനാപരമായ വഴിയിലൂടെ മാത്രമേ പരിഹാരമുണ്ടാകൂ എന്നും സുപ്രീം കോടതി വിധി വരെ ഇരു സംസ്ഥാനങ്ങളും കാത്തിരിക്കണമെന്നും അമിത് ഷാ പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലെയും പ്രതിപക്ഷം അതിർത്തി തർക്കത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്ര, കർണാടക മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.
അതേസമയം, കർണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് 2023 ൽ നടക്കാനിരിക്കെ രാഷ്ട്രീയ പാർട്ടികൾ പ്രചരണ രംഗത്ത് സജീവമാകുകയാണ്. സംസ്ഥാന ഭരണം ഒരു കാലത്ത് കയ്യാളിയിരുന്ന ദേവഗൗഡയുടെയും മകൻ കുമാരസ്വാമിയുടെയും പാർട്ടിയായ ജനതാദൾ എസ് ആണ് ഇക്കുറി അരയും തലയും മുറുക്കി ആദ്യം തന്നെ രംഗത്തെത്തിയിരിക്കുന്നത്. എതിരാളികളെ ഞെട്ടിച്ചുകൊണ്ട് ഒരു മുഴം മുന്നേ തന്നെ ജെ ഡി എസ് ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ്. 93 സ്ഥാനാർഥികളുടെ ആദ്യ പട്ടികയാണ് ഇന്ന് വൈകിട്ടോടെ ജെ ഡി എസ് പുറത്തിറക്കിയത്.
