നവരാത്രി - ദസ്സറ അവധികളാണ് കര്‍ണാടക ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം നല്‍കിയത്. സാധാരണ 8 കോടി രൂപയുടെ വരുമാനം ലഭിച്ചിരുന്നിടത്ത് ഇത്തവണ കിട്ടിയത് 22 കോടി

ബെംഗലൂരു: കര്‍ണാടക ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍കുതിപ്പ്. കേരളത്തിലേക്ക് അടക്കമുള്ള അന്തര്‍സംസ്ഥാന യാത്രകളില്‍ നിന്ന് രണ്ടിരട്ടി വരുമാന വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ പത്താം തീയതി മാത്രം 22 കോടിയുടെ റെക്കോര്‍ഡ് വരുമാനമാണ് കോർപ്പറേഷന് കിട്ടിയത്.

നവരാത്രി - ദസ്സറ അവധികളാണ് കര്‍ണാടക ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം നല്‍കിയത്. സാധാരണ 8 കോടി രൂപയുടെ വരുമാനം ലഭിച്ചിരുന്നിടത്ത് ഇത്തവണ കിട്ടിയത് 22 കോടി. ഒക്ടോബര്‍ പത്തിന് 22.64 കോടിയാണ് വരുമാനം. തുടര്‍ച്ചയായ അവധി കണക്കിലെടുത്ത് നാട്ടിലേക്ക് മടങ്ങിവയ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത് അന്തര്‍സംസ്ഥാന സർവീസുകൾക്ക് നേട്ടമായി.

മൈസൂരുവിലെ ദസ്സറ ആഘോഷം കാണാനുള്ള സഞ്ചാരികളുടെ വരവും ടിക്കറ്റ് ബുക്കിങ് കൂട്ടി. മൈസൂരു റൂട്ടിലുടെയുള്ള അന്തർ സംസ്ഥാന ബസ്സുകളാണ് കൂടുതല്‍ വരുമാനം നേടിയത്. പുതുതായി 50 ഇലക്ട്രിക് ബസ്സുകള്‍ അടക്കം കൂടുതല്‍ ബസ്സുകള്‍ വാങ്ങാനും കര്‍ണാടക ആര്‍ടിസി തീരുമാനിച്ചിട്ടുണ്ട്.

ലാഭകരമായ കേരള റൂട്ടിലേക്ക് കൂടുതല്‍ വോള്‍വോ ബസ്സുകള്‍ അനുവദിക്കുമെന്നാണ് വിവരം. ദിവസേന കേരളത്തിലേക്ക് നടത്തുന്ന സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. കേരള ആര്‍ടിസികളിലെ ഫ്ലക്സി നിരക്ക് യാത്രക്കാരെ കര്‍ണാടക ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ടിക്കറ്റ് ബുക്കിങ്ങിന് സീസണ്‍ ഓഫര്‍ വരെ നല്കിയാണ് കര്‍ണാടക ആര്‍ടിസി യാത്രക്കാരെ ഉറപ്പാക്കുന്നത്. ജീവനക്കാര്‍ക്ക് കൃത്യമായ ടാര്‍ഗറ്റ് നല്‍കിയാണ് പ്രവര്‍ത്തനം. കര്‍ണാടക മോഡലിനെക്കുറിച്ച് ധനവകുപ്പ് പഠനത്തിനിടെയാണ് പുതിയ വിജയമാതൃക.