കൊവിഡിൽ ബന്ധുക്കൾ നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക സഹായം എത്തിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി കെജ്‍രിവാൾ
കൊവിഡിന്റെ രണ്ടാംതരംഗം ദില്ലിയെ ഗുരുതരമായി ബാധിച്ചിരുന്നു. നിരവധി കുട്ടികളാണ് അനാഥരായത്. പല കുടുംബങ്ങളിലെയും ഏക വരുമാനമാർഗമായ വ്യക്തി കൊവിഡ് മൂലം മരണപ്പെട്ടു.
ദില്ലി: കൊവിഡ് ബാധയെ തുടർന്ന് ബന്ധുക്കളെ നഷ്ടമായ കുടുംബങ്ങൾക്ക് പിന്തുണ നൽകാൻ അവരിലേക്ക് സാമ്പത്തിക സഹായം എത്തിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ദില്ലയിലെ സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനുള്ള പദ്ധതികൾ ദില്ലി സർക്കാർ ആരംഭിച്ചു കഴിഞ്ഞു.
'കൊവിഡിന്റെ രണ്ടാംതരംഗം ദില്ലിയെ ഗുരുതരമായി ബാധിച്ചിരുന്നു. നിരവധി കുട്ടികളാണ് അനാഥരായത്. പല കുടുംബങ്ങളിലെയും ഏക വരുമാനമാർഗമായ വ്യക്തി കൊവിഡ് മൂലം മരണപ്പെട്ടു.' കെജ്‍രിവാൾ പറഞ്ഞു. കൊവിഡ് മൂലം ബന്ധുക്കൾ നഷ്ടപ്പെട്ടവർക്ക് 50000 രൂപയുടെ സാമ്പത്തിക സഹായം നൽകാനുള്ള പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. ഏകവരുമാനമായിരുന്ന അംഗം മരിച്ച കുടുംബങ്ങൾക്കും മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളുള്ള കുടുംബത്തിനും എല്ലാ മാസവും സാമ്പത്തികമായി സഹായം നൽകാനാണ് തീരുമാനം. ദില്ലി സർക്കാരിന്റെ പ്രതിനിധികൾ അത്തരം കുടുംബങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും കെജ്‍രിവാൾ കൂട്ടിച്ചേർത്തു.
അത്തരം കുടുംബങ്ങൾക്കുള്ള സഹായം യാതൊരു വിധത്തിലും തടസ്സപ്പെടില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ഇത്തരം കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുക മാത്രമല്ല, അവരുമായി ബന്ധം സ്ഥാപിക്കുക എന്നതും പദ്ധതി ലക്ഷ്യമാക്കുന്നതായി അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.