ഉന്നാവ് കേസ്: മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗിന്‍റെ നിയമസഭാംഗത്വം റദ്ദാക്കി
കേസില്‍ എംഎല്‍എ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി കുല്‍ദീപ് സിംഗിനെ ജീവപര്യന്തം തടവ് ശിക്ഷയ്‍ക്ക് വിധിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 രണ്ട് പ്രകാരം ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച കോടതി ഇത് ജീവിത അവസാനം വരെയാകും എന്നും വ്യക്തമാക്കിയിരുന്നു.
ലക്നൗ: ഉന്നാവ് പീഡന കേസിലെ കുറ്റവാളി കുൽദീപ് സിംഗ് സെംഗാര്‍ എംഎൽഎയുടെ നിയമസഭാംഗത്വം റദ്ദ് ചെയ്തു. കേസിൽ സെംഗാറിനെ ജീവിപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ഉത്തർപ്രദേശിലെ ബംഗർമാരു മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് കുൽദീപ് സിംഗ് സെംഗാർ. ഡിസംബർ 20 മുതൽ സെംഗാറിനെ അയോഗ്യനാക്കിയത് പ്രാബല്യത്തിൽ വന്നതായും യുപി നിയമസഭ ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ജോലികിട്ടാൻ സഹായം തേടിയെത്തിയ പെൺകുട്ടിയെ സെംഗാർ ഉന്നാവിലെ വസതിയിൽ വച്ച് ബലാൽസംഗം ചെയ്തു എന്നാണ് കേസ്.
2017ൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിയിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് കേസ് ദേശീയ ശ്രദ്ധ നേടിയത്. കള്ളക്കേസിൽ കുടുങ്ങിയ പെൺകുട്ടിയുടെ അച്ഛൻ കസ്റ്റഡിയിൽ ഇരിക്കെ മർദ്ദനത്തിൽ മരിച്ചു. കഴിഞ്ഞ വർഷം പെൺകുട്ടി വാഹനാപകടത്തിൽ ഗുരുതര അവസ്ഥയിലായതോടെ സുപ്രീംകോടതി ഇടപെട്ട് കേസ് ദില്ലിയിലേക്ക് മാറ്റി. ജനപ്രതിനിധി എന്ന നിലയ്ക്ക് ജനങ്ങൾ അർപ്പിച്ച വിശ്വാസം തകർത്തെന്നും ഇരയേയും കുടുംബത്തേയും അധികാരം ഉപയോഗിച്ച് വേട്ടയാടിയെന്നും ചൂണ്ടിക്കാട്ടിയ കോടതി സെംഗാറിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.