Asianet News MalayalamAsianet News Malayalam

ഉന്നാവ് കേസ്: കുല്‍ദീപ് സിംഗ് സെംഗാറിനെയും ട്രക്ക് ഉടമയെയും സിബിഐ ഇന്ന് ചോദ്യം ചെയ്തേക്കും

കുല്‍ദീപ് സിംഗ് സെംഗാറിനെ ചോദ്യം ചെയ്ത ശേഷം കൃഷി സഹമന്ത്രിയുടെ മരുമകൻ ട്രക്ക് ഉടമ അരുൺ സിംഗിനേയും ചോദ്യം ചെയ്യും. ട്രക്ക് ഡ്രൈവറേയും, ക്ലീനറേയും ഒരാഴ്ച കസ്റ്റഡിയിൽ വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

kuldeep singh sengar will be questioned by cbi today
Author
New Delhi, First Published Aug 3, 2019, 12:18 AM IST

ദില്ലി:  ഉന്നാവ് പെൺകുട്ടി ഉൾപ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ സിബിഐ ഇന്ന് കുൽദീപ് സെംഗർ എം എൽ എ യെ ചോദ്യം ചെയ്തേക്കും. സീതാപൂർ ജയിലിൽ കഴിയുന്ന എം എൽ എ യെ ചോദ്യം ചെയ്യാൻ ലാഹോർ കോടതി അനുമതി നൽകിയിരുന്നു. ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് സിബിഐ അന്വേഷണം നടത്തുന്നത്. വാഹനാപകടത്തിനു പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ആണെന്നാണ് ആരോപണം.

എം എൽ എ യെ ചോദ്യം ചെയ്ത ശേഷം കൃഷി സഹമന്ത്രിയുടെ മരുമകൻ ട്രക്ക് ഉടമ അരുൺ സിംഗിനേയും ചോദ്യം ചെയ്യും. ട്രക്ക് ഡ്രൈവറേയും, ക്ലീനറേയും ഒരാഴ്ച കസ്റ്റഡിയിൽ വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മാവന്‍റെയും മൊഴിയെടുക്കും. റായ്ബറേലി ജയിലിൽ നിന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ദില്ലിയിലേക്ക് മാറ്റിയിരുന്നു. അപകടസ്ഥലം കേന്ദ്ര ഫോറൻസിക് സംഘം ഇന്ന് പരിശോധിക്കും.

അതേസമയം ഉന്നാവ് കേസ് അന്വേഷണ സംഘം സിബിഐ വിപുലീകരിച്ചിട്ടുണ്ട്. 20 അംഗങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടം നടന്ന സ്ഥലം അടക്കം പരിശോധിക്കുന്നതിനായി ആറംഗ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറി സംഘം ലക്നൗവിലെത്തും. യുപി റായ്‍ബറേലിയിലെ ജയിലിൽ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച്  മടങ്ങി വരുമ്പോഴാണ് ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്ക് വന്നിടിച്ചത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മായി മരിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Follow Us:
Download App:
  • android
  • ios