പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍നിന്ന് രണ്ട് പേരെ പുറത്താക്കിയ പശ്ചാത്തലത്തിലാണ് രഘുറാം രാജന്‍റെ പ്രതികരണം.

ദില്ലി: വിമര്‍ശിക്കുന്നവര്‍ക്ക് നേരെയുള്ള അസഹിഷ്ണുത നയ രൂപീകരണത്തില്‍ തെറ്റുപറ്റാനുള്ള കാരണമാകുന്നുവെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. വിമര്‍ശിക്കുന്നവരെ സര്‍ക്കാറും ഭരിക്കുന്ന പാര്‍ട്ടിയുടെ അനുയായികളും ലക്ഷ്യം വെക്കുകയാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ പോലും ആരും ഉന്നയിക്കുന്നില്ല. സ്വയം നിര്‍മിച്ച സന്തോഷകരമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ കഠിനമായ സത്യത്തെ എക്കാലവും നിരാകരിക്കാനാകില്ലെന്നും രഘുറാം രാജന്‍ പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍നിന്ന് രണ്ട് പേരെ പുറത്താക്കിയ പശ്ചാത്തലത്തിലാണ് രഘുറാം രാജന്‍റെ പ്രതികരണം. സാമ്പത്തിക നയത്തെപ്പറ്റി വിമര്‍ശിച്ച രണ്ട് സാമ്പത്തിക വിദഗ്ധരെയാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്. പൊതുജനങ്ങളില്‍നിന്നുള്ള വിമര്‍ശനം രാഷ്ട്രീയ നേതാക്കളോട് ഉദ്യോഗസ്ഥര്‍ക്ക് സത്യം പറയാനുള്ള അവസരമാണ്. എന്നാല്‍, അവര്‍ക്ക് അതിന് സാധിക്കുന്നില്ല.

ചരിത്രത്തെ അറിയുന്നത് നല്ല കാര്യം തന്നെ. എന്നാല്‍ ചരിത്രത്തെ നമ്മുടെ നെഞ്ചില്‍ ഇടിക്കാന്‍ ഉപയോഗിക്കുന്നത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.