Asianet News MalayalamAsianet News Malayalam

Ashish Mishra released : ലഖിംപുര്‍ ഖേരി കൊലപാതകക്കേസ്: കേന്ദ്രമന്ത്രിയുടെ മകന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി

ജയിലിന്റെ പിന്‍വാതിലിലൂടെ പുറത്തെത്തിയ ആശിഷ് മിശ്ര എസ് യു വിലാണ് പോയത്. സാധാരണ ഈ സൗകര്യം മറ്റ് തടവുകാര്‍ക്ക് നല്‍കാറില്ല.
 

Lakhimpur kheri accused Ashish Mishra released from jail
Author
Lucknow, First Published Feb 15, 2022, 8:08 PM IST

ലഖ്നൌ:  ലഖിംപുര്‍ ഖേരിയില്‍ (Lakhimpu Kheri) കര്‍ഷക സമരത്തിനിടെ (Farmers protest) കാര്‍ ഇടിച്ചുകയറ്റി കര്‍ഷകരടക്കം എട്ടുപേര്‍ മരിച്ച കേസില്‍ പ്രതിയും കേന്ദ്രമന്ത്രിയുടെ മകനുമായ ആശിഷ് മിശ്ര (Ashish Mishra) ജാമ്യം നേടി ജയിലില്‍ നിന്ന് പുറത്തിറങ്ങി. ജയിലിന്റെ പിന്‍വാതിലിലൂടെ പുറത്തെത്തിയ ആശിഷ് മിശ്ര എസ് യു വിലാണ് പോയത്. സാധാരണ ഈ സൗകര്യം മറ്റ് തടവുകാര്‍ക്ക് നല്‍കാറില്ല.  മൂന്ന് ജാമ്യക്കാരും 3 ലക്ഷം രൂപയും കെട്ടിവെച്ചാണ് ജാമ്യം നേടിയതെന്നും നഗരം വിടുന്നതില്‍ വിലക്കില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അവ്‌ദേശ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച അലഹാബാദ് കോടതിയാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതുള്‍പ്പെടെ പൊലീസ് ആശിഷ് മിശ്രക്കെതിരെ ചുമത്തിയ കുറ്റം കോടതി ചോദ്യം ചെയ്തിരുന്നു. മരിച്ചവരുടെ പരിക്കേറ്റവരുടെയോ ശരീരത്തിലോ വെടിയേറ്റ  മുറിവുകളൊന്നും കണ്ടെത്തിയില്ലെന്നും പരിക്കേറ്റ്  മരിച്ച ആരുടെയും മൃതദേഹം കണ്ടെത്തിയില്ലെന്നും കോടതി വ്യക്തമാക്കി. കര്‍ഷകരെ ഓടിക്കാന്‍ എസ്യുവിയുടെ ഡ്രൈവറെ ആശിഷ് പ്രേരിപ്പിച്ചെന്ന പൊലീസിന്റെ വാദത്തെയും കോടതി ചോദ്യം ചെയ്തു. സമന്‍സ് വന്നപ്പോള്‍ ആശിഷ് മിശ്ര,  അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആദ്യം സമന്‍സ് വന്നപ്പോള്‍ ഇയാള്‍ ഹാജരായിരുന്നില്ല. അത്തരം സാഹചര്യങ്ങളില്‍ അപേക്ഷകന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് കോടതിയുടെ നിലപാടെന്നും കോടതി വ്യക്തമാക്കി.

മകന് ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി അജയ് മിശ്ര പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. ജാമ്യം ലഭിച്ചതിന് പിന്നാലെ അദ്ദേഹം ബിജെപിക്ക് വേണ്ടി പ്രചാരണം തുടങ്ങി. ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചതിനെ കര്‍ഷക നേതാക്കളും പ്രതിപക്ഷവും ചോദ്യം ചെയ്തിരുന്നു.

ആശിഷ് മിശ്ര കരുതിക്കൂട്ടിത്തന്നെയാണ് കർഷകർക്കിടയിലേക്ക് സ്വന്തം കാർ ഓടിച്ചുകയറ്റിയത് എന്നാണ് പ്രത്യേകാന്വേഷണസംഘം നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. 2021 ഒക്ടോബർ മൂന്നിനായിരുന്നു സംഭവം. സമരം ചെയ്യുന്ന കർഷകർക്ക് ഇടയിലേക്ക് തന്‍റെ എസ്‍യുവി ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാല് കർഷകരും ഒരു പ്രാദേശികമാധ്യമപ്രവർത്തകനുമാണ്.


അയ്യായിരം പേജുള്ള കുറ്റപത്രമാണ് അജയ് മിശ്രയ്ക്ക് എതിരെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര മുഖ്യപ്രതിയായപ്പോൾ മന്ത്രിയുടെ ബന്ധുവും വിശ്വസ്തനുമായ വീരേന്ദര്‍ ശുക്ലയും, മുന്‍ കോണ്‍ഗ്രസ് എംപി  അഖിലേഷ് ദാസിന്‍റെ ബന്ധു അങ്കിത് ദാസും പ്രതിപ്പട്ടികയിലുണ്ട്. കൊലപാതകം, ആയുധമുപയോഗിച്ചുള്ള വധശ്രമം, ക്രിമിനല്‍ ഗൂഡാലോചനയടക്കം ഗുരുതരമായ വകുപ്പുകളാണ് ആശിഷ് മിശ്രക്കും മറ്റ് 13 പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. 

തെളിവ് നശിപ്പിച്ചുവെന്നാണ് വീരേന്ദ്ര ശുക്ലക്കെതിരായ കുറ്റം. സംഭവം നടക്കുമ്പോള്‍ ആശിഷ് മിശ്ര സ്ഥലത്തുണ്ടായിരുന്നു. അബദ്ധത്തില്‍ വാഹനങ്ങള്‍ കര്‍ഷകരെ ഇടിക്കുകയല്ലായിരുന്നുവെന്നും ആസൂത്രിതമായ നീക്കമായിരുന്നുവെന്നും കുറ്റപത്രം പറയുന്നു.  കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റിയതിനൊപ്പം വെടിവെച്ചെന്നും കുറ്റപത്രത്തിലുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടന്ന കര്‍ഷക പ്രക്ഷോഭവും കേന്ദ്രമന്ത്രി അജയ് മിശ്രക്കെതിരെ കര്‍ഷകര്‍ പ്രതിഷേധമുയര്‍ത്തിയതുമാണ് പ്രകോപന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. നിർണായക തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയ അന്വേഷണസംഘം 208 സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ  വാഹനം പ്രതികള്‍ ഉപയോഗിച്ചതായി കണ്ടെത്തിയെങ്കിലും മന്ത്രിക്കെതിരെ കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടായിരുന്നില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios