Asianet News MalayalamAsianet News Malayalam

വിവാദ നടപടികളുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ മുമ്പോട്ട്; പ്രതിഷേധം തീരുമാനിക്കാൻ നാളെ സർവ്വകക്ഷിയോ​ഗം

കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം നൽകി. നിയമനരീതികൾ പുനഃപരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ദ്വീപുകാരുടെ തൊഴിൽ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

lakshadweep administrator to prepare list of inefficient government employees
Author
Lakshadweep, First Published May 26, 2021, 12:38 PM IST

കൊച്ചി: പ്രതിഷേധം ശക്തമാകുമ്പോഴും പരിഷ്കാരനടപടികളുമായി മുന്നോട്ട് പോകുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം നൽകി. നിയമനരീതികൾ പുനഃപരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ദ്വീപുകാരുടെ തൊഴിൽ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ ദ്വീപിൽ  നാളെ സർവ്വകക്ഷിയോഗം ഓൺലൈൻ വഴി ചേരും. ബിജെപിയും സർവ്വക്ഷിയോ​ഗത്തിൽ പങ്കെടുക്കും.

ലക്ഷദ്വീപിലെ നിയമനരീതികളെല്ലാം അട്ടിമറിച്ചുകൊണ്ട് അവിടെയൊരു സെലക്ഷൻ ബോർഡ് നേരത്തെ തന്നെ രൂപീകരിച്ചിട്ടുണ്ട്. അതിൽ ലക്ഷദ്വീപിലെ ഒരു ജനപ്രതിനിധി പോലും ഉൾപ്പെട്ടിട്ടുമില്ല. അഡ്മിനിസ്ട്രേറ്റർക്ക് താല്പര്യമുള്ള, വടക്കേ ഇന്ത്യയിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരെ മാത്രമാണ് ഈ ബൂോർഡിലുള്ളത്. അതിനു പിന്നാലെയാണ് കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ കണക്കെടുക്കാനുള്ള നീക്കം. അത് സർവ്വീസിൽ നിന്ന് ആളുകളെ പിരിച്ചുവിടാനുള്ള നീക്കമാണ് എന്ന് തന്നെ സംശയിക്കപ്പെടുന്നു. നേരത്തെ തന്നെ കരാർ ജീവനക്കാരായ നിരവധി ദ്വീപ് നിവാസികളെ പിരിച്ചുവിട്ടിരുന്നു. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഇപ്പോൾ ദ്വീപ് നിവാസികൾ തീരുമാനിച്ചിരിക്കുന്നത്. 

അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരായ പ്രതിഷേധം പല മേഖലകളിൽ വ്യാപിക്കുകയാണ്. ഡയറി ഫാമുകൾ അടച്ചുപൂട്ടാനടക്കമുള്ള നടപടികളെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് എംപി മുഹമ്മദ് ഫൈസൽ. പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. അഡ്മിനിസ്ട്രേറ്ററുടെ ഫോണിൽ അശ്ലീല സന്ദേശം അയച്ച കേസിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച രണ്ട് വിദ്യാർത്ഥികളോടും  സർക്കാർ ഉദ്യേഗസ്ഥനോടും ഇന്ന്  വീണ്ടും സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. പ്രഫുൽ പട്ടേലിന്റെ നിർദേശമനുസരിച്ചാണ് സൈബർസെൽ സഹായത്തോടെ മൂന്ന് പേരെയും കണ്ടെത്തിയത്. അതേ സമയം അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിലെ എട്ട് ബിജെപി നേതാക്കൾ പാർട്ടി അം​ഗത്വം രാജി വെച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios