ലക്ഷദ്വീപ്: തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും സർവകക്ഷിയോഗം
അനുകൂല നിലപാടുണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ദില്ലിയിലേക്ക് പ്രതിഷേധം നീട്ടാനാണ് തീരുമാനം. നാളെ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെത്തുമെന്നാണ് സൂചന.
ദില്ലി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പുത്തൻ പരിഷ്കാരങ്ങളിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും സർവകക്ഷിയോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിക്കും. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിൽ കാണാനാണ് നീക്കം.
അനുകൂല നിലപാടുണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ദില്ലിയിലേക്ക് പ്രതിഷേധം നീട്ടാനാണ് തീരുമാനം. നാളെ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെത്തുമെന്നാണ് സൂചന. അതേ സമയം കളക്ടറുടെ കോലം കത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അതേ സമയം തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷന്‍റെ ഉത്തരവ്. ഇന്‍റലിജന്‍സ് വിവരത്തെ തുടർന്നാണ് സുരക്ഷ ലെവൽ 2 ആക്കി വർധിപ്പിച്ചത്. സംശയാസ്പദ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ അധികൃതരെ അറിയിക്കാൻ നിർദ്ദേശം അടക്കമാണ് ഉത്തരവ്. അറിയിപ്പ് ഉണ്ടാകും വരെ ലെവൽ 2 സുരക്ഷ തുടരുമെന്നും ഉത്തരവിൽ പറയുന്നു.