ബിജെവൈഎം നേതാവ് മനോജ് പാർദിയുടേതാണ് കന്നുകാലികള്‍. സംഭവസ്ഥലത്ത് നിന്ന് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതോളം പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ഭോപ്പാല്‍: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ കന്നുകാലി കള്ളക്കടത്ത് സംഘത്തെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയിലെ അറവുശാലകളിലേക്ക് കന്നുകാലികളെ കടത്തിയതിന് ബിജെപി നേതാവാടക്കം 10 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത യുവ മോർച്ചയുടെ (ബിജെവൈഎം) ജില്ലാ ജനറൽ സെക്രട്ടറിയാണ് പ്രതികളിലൊരാള്‍.

Add Asianetnews as a Preferred SourcegooglePreferred

മധ്യപ്രദേശിലെ ബകോഡ ഗ്രാമത്തില്‍ നിന്നും അതിർത്തി ജില്ലയായ നാഗ്പൂരിലെ അറവുശാലകളിലേക്ക് വനപാതയിലൂടെ 165 പശുക്കളെയും കാളകളെയും കടത്തിക്കൊണ്ടുവരികയായിരുന്ന സംഘമാണ് പിടിയിലായത്. പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കന്നുകാലികളെ വാങ്ങിയതിനോ വില്‍പ്പന നടത്തുന്നതിനോ ആവശ്യമായ യാതൊരു രേഖകളും ഇവരുടെ പക്കലില്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 

സംഭവസ്ഥലത്ത് നിന്ന് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതോളം പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ബിജെവൈഎം നേതാവ് മനോജ് പാർദിയുടേതാണ് കന്നുകാലികള്‍. സംഭവത്തെക്കുറിച്ച് അറിഞ്ഞു, വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും വസ്തുതകള്‍ മനസിലാക്കിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നാണ് ബിജെവൈഎം സംസ്ഥാന പ്രസിഡന്‍റ് വൈഭവ് പവാര്‍ പ്രതികരിച്ചത്.