'പുണ്യസ്ഥലങ്ങളിൽ മദ്യം വേണ്ട'; 17 നഗരങ്ങളിൽ മദ്യവില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ
ശ്രീകൃഷ്ണനും ശ്രീരാമനും കാലുകുത്തിയ സ്ഥലങ്ങളിലെല്ലാം മദ്യം നിരോധിക്കുമെന്ന് ഒരു പൊതുപരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നാലെയാണ് ഉത്തരവ്.

ഭോപ്പാൽ: 17 നഗരങ്ങളിൽ മദ്യവില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. 17 പുണ്യ സ്ഥലങ്ങളിൽ മദ്യം നിരോധിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. മദ്യനിരോധനം സംസ്ഥാനത്ത് പൂർണമായി നടപ്പാക്കുന്നതിന് മുൻപുള്ള ആദ്യ ചുവടാണ് ഇതെന്നും മോഹൻ യാദവ് അറിയിച്ചു.
ശ്രീകൃഷ്ണനും ശ്രീരാമനും മധ്യപ്രദേശിൽ കാലുകുത്തിയ സ്ഥലങ്ങളിലെല്ലാം മദ്യം നിരോധിക്കുമെന്ന് നർസിംഗ്പൂർ ജില്ലയിൽ നടന്ന ഒരു പൊതുപരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. മദ്യപാനത്തിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. നമ്മുടെ യുവാക്കൾ രാജ്യത്തിന്‍റെ ഭാവി വാഗ്ദാനങ്ങളാണ്. അവർ മോശം വഴിയിലൂടെ സഞ്ചരിക്കരുത് എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുകയുണ്ടായി. പിന്നാലെയാണ് ഉത്തരവിറങ്ങിയത്.
മദ്യ നിരോധനം ഏർപ്പെടുത്തിയ സ്ഥലങ്ങളുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ നാടായ ഉജ്ജയിനുമുണ്ട്. ദാതിയ, പന്ന, മണ്ഡ്‌ല, മുൾട്ടായി, മന്ദ്‌സൗർ, മൈഹാർ, ഓംകാരേശ്വർ, മഹേശ്വർ, മണ്ഡലേശ്വർ, ഓർച്ച, ചിത്രകൂട്, അമർകണ്ടക്, സൽകാൻപൂർ, ബർമാൻ കാല, ലിംഗ, കുന്ദൽപൂർ, ബന്ദക്പൂർ എന്നീ മേഖലകളിലാണ് മദ്യവിൽപ്പന നിരോധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ നഗരങ്ങളിലെ മദ്യവിൽപ്പനശാലകൾ എങ്ങോട്ടും മാറ്റിസ്ഥാപിക്കില്ലെന്നും പൂർണമായി അടച്ചുപൂട്ടുമെന്നുമാണ് അറിയിപ്പ്- "പുണ്യ സ്ഥലങ്ങളിൽ മദ്യനിരോധനം എന്ന വലിയ തീരുമാനത്തിലേക്ക് ഞങ്ങൾ നീങ്ങുകയാണ്. മദ്യപാനം കുടുംബങ്ങളിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നല്ല ഭരണം നടത്താൻ ഞങ്ങൾ ശ്രമിക്കുന്നു. സ്ത്രീകളും കുട്ടികളും കർഷകരും എല്ലാവരും മെച്ചപ്പെട്ട ജീവിതം നയിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു"- എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം