വെട്രിവേല്‍യാത്ര; അനുമതി നിഷേധിച്ച സര്‍ക്കാരിനെതിരെ ബിജെപിക്ക് കോടതിയെ സമീപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി
സിഎഎ പ്രതിഷേധക്കാർക്ക് എതിരെ നടപടിക്ക് മടിച്ച സർക്കാർ വേൽയാത്രക്ക് മാത്രം അനുമതി നൽകാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു.
ചെന്നൈ: തമിഴ്‍നാട്ടില്‍ ബിജെപിയുടെ വെട്രിവേല്‍ യാത്രയ്ക്ക് അനുമതി നിഷേധിച് സര്‍ക്കാര്‍ നിലപാടിനെതിരെ ബിജെപിക്ക് കോടതിയെ സമീപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. സിഎഎ പ്രതിഷേധക്കാർക്ക് എതിരെ നടപടിക്ക് മടിച്ച സർക്കാർ വേൽയാത്രക്ക് മാത്രം അനുമതി നൽകാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. കഴിഞ്ഞ ഞായറാഴ്‍ച ബിജെപി തമിഴ്നാട് അധ്യക്ഷന്‍റെ നേതൃത്വത്തിൽ ചെന്നൈയിൽ നിന്ന് തുടങ്ങിയ വേൽയാത്ര തിരുവട്ടൂരിന് സമീപം പൊലീസ് തടഞ്ഞിരുന്നു. ബിജെപി അധ്യക്ഷൻ എൽ മുരുകൻ ഉൾപ്പടെ നൂറോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സർക്കാർ വേല്‍യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. മുരുകന്‍റെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ബിജെപി വേൽയാത്ര നിശ്ചയിച്ചിരുന്നത്. ബിജെപി ദേശീയ നേതാക്കൾ കേന്ദ്രമന്ത്രിമാർ മുൻനിര താരങ്ങളെയും യാത്രയിൽ ഭാഗമാക്കാനാണ് ബിജെപി പദ്ധതിയിട്ടിരുന്നത്.