മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് സിന്ധ്യക്ക് നിര്‍ണ്ണായകം; കോൺഗ്രസിന് അഭിമാനപ്പോരാട്ടം
മാര്‍ച്ചിൽ ജോതിരാദിത്യ സിന്ധ്യക്ക് ഒപ്പമുണ്ടായിരുന്ന 25 അംഗങ്ങൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്നതോടെയാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് കളം ഒരുങ്ങിയത്. ശിവരാജ് സിംങ് ചൗഹാന് ഭരണം നിലനിര്‍ത്താൻ എട്ട് സീറ്റിലെങ്കിലും ജയം അനിവാര്യമാണ്
ഭോപാൽ: ബിഹാര്‍ തെരഞ്ഞെടുപ്പിലേക്ക് ജനശ്രദ്ധ മാറുമ്പോൾ രാജ്യം ആകാംക്ഷയോടെ കാക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്നത് മധ്യപ്രദേശിൽ നിന്നാണ്. ബിജെപി സര്‍ക്കാരിന്‍റെ ഭാവി തന്നെ തീരുമാനിക്കുന്ന 28 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിൽ കുടിയേറിയ ജോതിരാദിത്യ സിന്ധ്യയുടെ രാഷ്ട്രീയ ഭാവിയിലും ഏറെ നിര്‍ണ്ണായകമാണ്. 15 മാസം മാത്രം പ്രായമുള്ള സര്‍ക്കാരിനെ താഴെ ഇറക്കിയതിൽ പകരം വീട്ടാനുള്ള അവസരമാണ് കോൺഗ്രസിന് ഉപതെരഞ്ഞെടുപ്പ്. ആ അര്‍ത്ഥത്തിൽ കോൺഗ്രസിനിത് അഭിമാനപ്പോരാട്ടവും ആണ്.
മാര്‍ച്ചിൽ ജോതിരാദിത്യ സിന്ധ്യക്ക് ഒപ്പമുണ്ടായിരുന്ന 25 അംഗങ്ങൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്നതോടെയാണ് മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് കളം ഒരുങ്ങിയത്. ശിവരാജ് സിംങ് ചൗഹാന് ഭരണം നിലനിര്‍ത്താൻ എട്ട് സീറ്റിലെങ്കിലും ജയം അനിവാര്യമാണ്
230 അംഗ നിയമസഭയിൽ കോൺഗ്രസിനുള്ളത് 83 എംഎൽഎമാര്‍ മാത്രമാണ്. വീണ്ടും അധികാരത്തിലെത്താൻ കോൺഗ്രസിന് വേണ്ടത് ഏറ്റവും കുറഞ്ഞത് 21 സീറ്റാണ്. 109 സീറ്റുള്ള ബിജെപിക്ക് കുറഞ്ഞത് 9 സീറ്റെങ്കിലും കിട്ടിയാലെ ഭരണം നിലനിര്‍ത്താനാകു.
ഗുജറാത്തില്‍ എട്ടു സീറ്റുകളിലെയും യു.പിയില്‍ ഏഴ് മണ്ഡലങ്ങളിലെയും ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡീഷ, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ രണ്ടുവീതം സീറ്റുകളിലെയും ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളിൽ ഓരോ സീറ്റിലും ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.