ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബസിന് തീ പിടിച്ചു. 26 പേർ വെന്തുമരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാനയിൽ അപകടത്തിൽപെട്ട ബസിന് തീപിടിച്ച് 26 പേർ വെന്തുമരിച്ചു. ഡിവൈറിൽ ഇടിച്ച് മറിഞ്ഞ ബസിന്‍റെ ഡീസൽ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. 7 പേർ പരിക്കുകളോടെ ചികിത്സയിലാണ്. പുലർച്ചെ ഒന്നരയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. നാഗ്പൂരിൽ നിന്ന് പൂനെയിലേക്ക് വരികയായിരുന്നു സ്ലീപ്പർ ബസ്. മഹാസമൃദ്ധി എക്സ്പ്രസ് റോഡിൽ അതിവേഗത്തിൽ വന്ന ബസ് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ബസിന്‍റെ വാതിലുള്ള ഭാഗം അടിയിലായതോടെ യാത്രക്കാർ കുടുങ്ങി.
പിന്നാലെ ഡീസൽ ടാങ്കിൽ പൊട്ടിത്തെറിയുണ്ടായി. ജനൽചില്ലുകൾ തകർത്ത് പുറത്തെത്താൻ കഴിഞ്ഞവർക്ക് മാത്രമാണ് ജീവൻ രക്ഷിക്കാനായത്. ശേഷിച്ചവർ വെന്തു മരിച്ചു. മരിച്ചവരിൽ മൂന്ന് കുട്ടികളുമുണ്ട്. പരിക്കേറ്റവർ ബുൽധാന സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രധാനമന്ത്രിയടക്കം പ്രമുഖർ അപകടത്തിൽ നടുക്കം രേഖപ്പെടുത്തി. സംസ്ഥാന സർക്കാർ 5 ലക്ഷവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷവും മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായ ധനം പ്രഖ്യാപിച്ചു.
തിരിച്ചറിയാൻ ബുദ്ധമുട്ടുള്ള മൃതദേഹങ്ങൾക്ക് ഡിഎൻഎ ടെസ്റ്റ് നടത്തും. 2020ൽ വാങ്ങിയതാണ് ബസെന്നും ഡ്രൈവർ പരിചയ സമ്പന്നൻ ആണെന്നും അപകടത്തിൽ പെട്ട ബസ് ഉടമ വാർത്താ ഏജൻസിയോട് പറഞ്ഞു. രണ്ട് ഡ്രൈവർമാർ ബസിലുണ്ടായിരുന്നു. ഇതിലൊരാൾ രക്ഷപ്പെട്ടിട്ടുണ്ട്. സമൃദ്ധി മഹാമാർഗിൽ അപകടം പതിവാകുന്നതിൽ സർക്കാർ കൂടുതൽ ശ്രദ്ധ നൽകണണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.

