പ്രതികരണത്തിന് പിന്നിൽ സമ്മർദ്ദമോ? സച്ചിൻ അടക്കമുള്ളവരുടെ ട്വീറ്റിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ
ഇവരുടെയെല്ലാം ട്വീറ്റുകളിൽ സമാനതകളുണ്ടെന്നും അതിനാൽ ഇത് മുൻ നിശ്ചയിച്ചപ്രകാരമുള്ളതാകാമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്
മുംബൈ: കർഷകപ്രതിശഷേധങ്ങളുടെ പശ്ചാത്തലത്തിൽ ദിവസങ്ങൾക്ക് മുന്നെ സിനിമാസാംസ്കാരികകായിക താരങ്ങൾ നടത്തിയ ട്വീറ്റിൽ ഇന്റലിജൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ. വിരാട് കോഹ്ലി, സച്ചിൻ ടെണ്ടുൽക്കർ, ലതാ മംഗേഷ്കർ, അക്ഷയ് കുമാർ, സുനിൽ ഷെട്ടി, തുടങ്ങിയവരുടെ ട്വീറ്റിലാണ് മഹാരാഷ്ട്ര ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തുക. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ആണ് ഇക്കാര്യം അറിയിച്ചത്.
മോദി സർക്കാരിന്റെ സമ്മർദ്ദം മൂലം നടത്തിയ ട്വീറ്റ് ആണോ അതോ വിവാദ കാർഷിക നിയമത്തിൽ താരങ്ങൾ കേന്ദ്രസർക്കാരിന് പിന്തുണ അറിയിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും. കർഷക പ്രതിഷേധത്തിന് പിന്തുണയുമായി പോപ് സ്റ്റാർ റിഹാന എത്തിയതിന് പിന്നാലെയാണ് #IndiaTogether,
#IndiaAgainstPropaganda എന്നീ ഹാഷ്ടാഗുകളുമായി ഇന്ത്യൻ താരങ്ങൾ ട്വിറ്ററിൽ തുടർച്ചയായി പോസ്റ്റുകൾ നൽകിയത്.
ഇവരുടെയെല്ലാം ട്വീറ്റുകളിൽ സമാനതകളുണ്ടെന്നും അതിനാൽ ഇത് മുൻ നിശ്ചയിച്ചപ്രകാരമുള്ളതാകാമെന്നുമാണ് അനിൽ ദേശ്മുഖ് പറയുന്നത്. ഇത സമ്മർദ്ദത്തിന്റെ ഫലമായുണ്ടായതാണോ എന്നാണ് അന്വേഷിക്കുന്നതെന്നും ദേശ്മുഖ് പറഞ്ഞു.
1. വിരാട് കോഹ്ലിയുടെയും ലതാ മംഗേഷ്കറിന്റെയും ട്വീറ്റിൽ Amicable (സൗഹാർദ്ദപരമായ) എന്ന വാക്ക് ഉപയോഹഗിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ വെറുമൊരു പ്രതികരണം മാത്രമായി ഇതിനെ കാണാനാകില്ല, ഇത് മുൻനിശ്ചയിച്ച പ്രകാരമുള്ളതാകാം.
2. സുനിൽ ഷെട്ടി ബിജെപി നേതാവ് ഹിതേഷ് ജെയിനെ ടാഗ് ചെയ്തത് സംശയമുണ്ടാക്കുന്നു
3. അക്ഷയ് കുമാറിന്റെയും സൈന നെഹ്വാളിന്റെയും മോദി സർക്കാരിനെ പിന്തുണയ്ക്കുന്ന വാക്കുകൾ സമാനമാണ്.
4. എല്ലാ സെലിബ്രിറ്റികളും ഉപയോഗിച്ചിരിക്കുന്ന ഹാഷ്ടാഗുകൾ ഒന്നാണ്. -#IndiaAgainstPropaganda
5. ട്വീറ്റിന്റെ സമയം, രീതി എന്നിവയെല്ലാം കണക്കിലെടുത്താൽ ഇത് മോദി സർക്കാരിന്റെ സമ്മർദ്ദപ്രകാരം നടന്നതാണെന്ന് അനുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.
''സച്ചിൻ ടെണ്ടുൽക്കറോ ലതാ മംഗേഷ്കറോ ആരുടെയെങ്കിലും മരണത്തിൽ പോലും ആദരമർപ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്യാറില്ല. എന്നാൽ പെട്ടന്ന് കേന്ദ്രസർക്കാരിനെ പിന്തുണച്ചുകൊണ്ട് ട്വീറ്റ് ചെയ്യുന്നു. ഇതിനെതിരെ ഞങ്ങൾ പരാതി നൽകി. ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയല്ല, എന്നാൽ ട്വീറ്റുകളുടെ പാറ്റേൺ നൽകുന്ന സൂചന, മോദി സർക്കാർ ഈ ഭാരത രത്നങ്ങളെ സമ്മർദ്ദത്തിലാക്കി എന്നാണ്'' - മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് പറഞ്ഞു.