ചെറിയ ലക്ഷണവും ലക്ഷണങ്ങളില്ലാതെ പോസിറ്റീവായവരേയും സാധാരണഗതിയില്‍ ഹോം ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്.

കൊവിഡ് പോസിറ്റിവിറ്റി കൂടുതലായ 18 ജില്ലകളില്‍ ഹോം ക്വാറന്‍റൈന്‍ സംവിധാനം നിര്‍ത്തലാക്കാനൊരുങ്ങി മഹാരാഷ്ട്ര. ഈ ജില്ലകളിലെ എല്ലാ കൊവിഡ് രോഗികളേയും കൊവിഡ് കെയര്‍ സെന്‍ററുകളില്‍ അഡ്മിറ്റ് ചെയ്യുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വിശദമാക്കി.

36 ജില്ലകളില്‍ സറ്റാര, സിന്ധുദുര്‍ഗ്, രത്നഗിരി,ഒസ്മാനാബാദ്, ബീഡ്, റായ്ഗഡ്, പൂനെ, ഹിംഗോളി, അകോല, അമരാവതി, കോലപൂര്‍, താനെ, സംഗാലി, ഗഡിചിരോലി, വര്‍ധ, നാസിക്, അഹമദ് നഗര്‍, ലാതൂര്‍ എന്നീ ജില്ലകളിലാണ് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത്.

ഈ ജില്ലകളിലെല്ലാം തന്നെ കൂടുതല്‍ കൊവിഡ് കെയര്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ ആരോഗ്യ മന്ത്രി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെറിയ ലക്ഷണവും ലക്ഷണങ്ങളില്ലാതെ പോസിറ്റീവായവരേയും സാധാരണഗതിയില്‍ ഹോം ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. 327000 കൊവിഡ് പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

കൊവിഡ് മുക്തി നേടുന്നവരുടെ നിരക്ക് 93 ശതമാനമായി ഉയര്‍ന്നതാണ് മഹാരാഷ്ട്രയ്ക്ക് ആശ്വാസമായുള്ളത്. സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്കിനേക്കാളും ഉയര്‍ന്ന നിരക്കുള്ള ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നത്. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് നടത്താന്‍ ആശവര്‍ക്കര്‍മാരെ പരിശീലനം നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനമാണ് ഇവിടെ പുരോഗമിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona