മഹിളാ സമ്മാൻ യോജന, സഞ്ജീവനി യോജന പദ്ധതികളുടെ രജിസ്ട്രേഷൻ നാളെ മുതൽ തുടങ്ങുമെന്ന് കെജ്‍രിവാള്‍

ദില്ലി: തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നേരത്തെ പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികളുടെ തുടർനടപടിയുമായി അരവിന്ദ് കെജ്‍രിവാൾ. മഹിളാ സമ്മാൻ യോജന, സഞ്ജീവനി യോജന പദ്ധതികളുടെ രജിസ്ട്രേഷൻ നാളെ മുതൽ തുടങ്ങുമെന്ന് കെജ്‍രിവാള്‍ പ്രഖ്യാപിച്ചു. അതേസമയം മദ്യനയ അഴിമതി കേസിൽ തുടർനടപടികൾ ശക്തമാക്കി കെജ്‍രിവാളിനെ പൂട്ടാനാണ് ബിജെപിയുടെ നീക്കം.

ജനപ്രിയ പദ്ധതികളിലൂടെ അധികാരത്തിലെത്തിയ അരവിന്ദ് കെജ്‍രിവാൾ അതേ പദ്ധതികളിലൂടെ തന്നെ തെരഞ്ഞെടുപ്പിനെ നേരിടുക എന്ന തന്ത്രമാണ് പുറത്തിറക്കുന്നത്. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ദില്ലിയിലെ സ്ത്രീ വോട്ടർമാർക്ക് പ്രതിമാസം 2100 രൂപ നൽകുന്ന മുഖ്യമന്ത്രി മഹിള സമ്മാനിയോജന പദ്ധതി കഴിഞ്ഞ ദിവസമാണ് അരവിന്ദ് കെജ്‍രിവാൾ പ്രഖ്യാപിച്ചത്. 60 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന സഞ്ജീവനി യോജനയും പ്രഖ്യാപിച്ചു. ഇതിനുപുറമേ ബിജെപിക്കെതിരെ അംബേദ്കറെ ആയുധമാക്കി ദളിത് വിദ്യാർഥികൾക്കായി അംബേദ്കർ സമ്മാൻ സ്കോളർഷിപ്പും ഇന്നലെ പ്രഖ്യാപിച്ചു. 

മഹിളാ സമ്മാൻയോജനയുടെയും സഞ്ജീവനി പദ്ധതിയുടെയും രജിസ്ട്രേഷൻ നാളെ മുതല്‍ തുടങ്ങുമെന്നാണ് വാര്‍ത്താ സമ്മേളനം വിളിച്ച കെജ്‍രിവാള്‍ അറിയിച്ചത്. പാര്‍ട്ടി അംഗങ്ങളടങ്ങുന്ന സംഘം വീടുകളിൽ എത്തി രജിസ്ട്രേഷന് സഹായിക്കും.

ജാതി സെൻസസ്; രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി, ജനുവരി 7 ന് ഹാജരാകണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം