അപകടം ഉണ്ടായ പ്രദേശത്ത് വിരലിൽ എണ്ണാവുന്ന മലയാളികളെ ഉള്ളൂവെന്നും അവർ സുരക്ഷിതരാണ് എന്നാണ് വിവരമെന്നും പ്രദേശവാസിയും മലയാളിയുമായ രാജ​ഗോപാൽ ഉണ്ണിത്താൻ പറ‍ഞ്ഞു.

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പോളിമര്‍ കമ്പനിയില്‍ രാസവാതകം ചോര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. പ്രദേശത്തെ ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ്. രക്ഷാപ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് പ്രദേശവാസിയും മലയാളിയുമായ രാജ​ഗോപാൽ ഉണ്ണിത്താൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രിതികരിച്ചു. പ്രദേശത്ത് വിരലിൽ എണ്ണാവുന്ന മലയാളികളെ ഉള്ളൂവെന്നും അവർ സുരക്ഷിതരാണ് എന്നാണ് വിവരമെന്നും രാജ​ഗോപാൽ പറ‍ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്ഥലത്തെ എംഎൽഎയുടെ നേതൃത്വത്തിൽ രക്ഷപ്രവർത്തനം മികച്ച രീതിയിൽ നടന്നെന്നും സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാണെന്നും വിശാഖപട്ടണത്തുള്ള വിജയകുമാർ അറിയിച്ചു. നാല് മണിക്കാണ് വിവരമറിഞ്ഞത്. അപകടം ഉണ്ടായ ഉടൻ തന്നെ 25 ഓളം ആംബുലൻസുകൾ സ്ഥലത്തെത്തി ആളുകളെ ആശുപത്രിയിലേക്ക് മാറ്റി എന്ന് വിവരം ലഭിച്ചെന്നും വിജയകുമാർ പറഞ്ഞു.

എട്ട് വയസ്സുകാരി ഉൾപ്പെടെ ഏഴ് പേരാണ് അപകടത്തിൽ മരിച്ചത്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയും അധികൃതര്‍ പങ്കുവയ്ക്കുന്നുണ്ട്. അമ്പതോളം പേര്‍ അതീവ ഗുരുതരാവസ്ഥയിൽ ഇപ്പോൾ തന്നെ ആശുപത്രിയിലുണ്ട്. നിരവധി പേര്‍ ബോധരഹിതരായെന്നാണ് റിപ്പോര്‍ട്ട്. ഇരുനൂറോളം പേർ വീടുകളിൽ കുടുങ്ങിപ്പോയിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട് എന്നാണ് വിവരം.

Also Read: വിശാഖപട്ടണത്ത് വിഷവാതക ദുരന്തം; 7 മരണം, നിരവധി പേര്‍ ബോധരഹിതരായി.20 ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു