ബൈബിൾ കൈയ്യിൽ പിടിച്ചു, സ്ഥാനവസ്ത്രം ധരിച്ചു എന്നുമാണ് പൊലീസ് പറയുന്നത്. ബൈബിൾ വായിക്കാനുള്ള സ്വാതന്ത്രം ഇന്ന് ഇന്ത്യയിലില്ലേയെന്ന് സുധീർ ചോദിക്കുന്നു.

മുംബൈ: മഹാരാഷ്ട്രയിൽ മതപരിവര്‍ത്തന ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനും ബിജെപി- ബജ്റംഗദൾ പ്രവർത്തകർക്കുമെതിരെ മലയാളി വൈദികന്‍ ഫാ. സുധീർ ജോൺ. മഹാരാഷ്ട്ര പോലീസ് മാനുഷിക പരിഗണന പോലും നൽകിയില്ലെന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നും സിഎസ്ഐ വൈദികൻ സുധീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിജെപിയിൽ നിന്നും ശിവസേനയിൽ നിന്നും ബജ്റംഗദള്ളിൽ നിന്നും ജീവന് ഭീഷണിയാകുന്ന പ്രവർത്തികൾ ഉണ്ടായെന്നും പൊലീസ് ഏകപക്ഷീയമായാണ് പ്രവർത്തിച്ചതെന്നും സുധീർ ആരോപിച്ചു.

ഇത്രയും ആളുകൾ ചേർന്നുള്ള ആക്രമണം ആദ്യമായാണ്. ബൈബിൾ കൈയ്യിൽ പിടിച്ചു, സ്ഥാനവസ്ത്രം ധരിച്ചു എന്നുമാണ് പൊലീസ് പറയുന്നത്. ബൈബിൾ വായിക്കാനുള്ള സ്വാതന്ത്രം ഇന്ന് ഇന്ത്യയിലില്ലേയെന്ന് സുധീർ ചോദിക്കുന്നു. സഭാ വസ്ത്രം ഉപയോഗിക്കരുതെന്ന് പൊലീസ് നിർബന്ധിച്ചു. സഭാ വസ്ത്രം അവകാശമാണ് എന്ന് പറഞ്ഞിട്ട് പോലും അംഗീകരിച്ചില്ലെന്നും ഫാ. സുധീർ പറഞ്ഞു. പിടിയിൽ ആയവരെ അന്വേഷിച്ച പൊലീസ് സ്റ്റേഷനിൽ എത്തിയ ആളുകളോട് ബജ്റംഗദൾ പ്രവർത്തകർ പണം ആവശ്യപ്പെട്ടു. അമ്പതിനായിരം രൂപ നൽകണമെന്നായിരുന്നു ആവശ്യം. അന്വേഷിച്ചെത്തിയ നാല് പേരെയും ഇവർ മർദ്ദിച്ചു. എന്നിട്ടും പൊലീസ് അന്വേഷിച്ചു എത്തിയവർക്കെതിരെ കേസ് എടുക്കുകയാണ് ചെയ്തതെന്ന് സുധീർ ആരോപിച്ചു.

ക്രിസ്മസ് ആരാധന മതപരിവർത്തന പരിപാടിയല്ല. തങ്ങൾ ആരെയും നിർബന്ധിച്ചു മതപരിവർത്തനം നടത്തുന്നില്ലെന്നും മിഷൻ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറില്ലെന്നും സുധീറിന്‍റെ ഭാര്യ ജാസ്മിനും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബജ്‍റം​ഗ്ദൾ പ്രവർത്തകർ മോശമായി പെരുമാറാൻ ശ്രമിച്ചെന്നും ഫാദർ സുധീറിന്റെ ഭാര്യ പ്രതികരിച്ചു. ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവർത്തികൾ മുമ്പും ഉണ്ടായിട്ടുണ്ട്. അതേക്കുറിച്ച് വിശദമായി പറയാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്ന് ഫാ. സുധീറും ഭാര്യയും പറയുന്നു.

BJPയിൽ നിന്നും ശിവസേനയിൽ നിന്നും ജീവന് ഭീഷണിയുണ്ടായിട്ടുണ്ട്: ഫാ. സുധീർ