വിവാഹവാഗ്ദാനം നടത്തി 15 യുവതികളെ പീഡിപ്പിച്ച മലയാളി ടെക്കി ബാംഗ്ലൂരിൽ പിടിയിൽ
ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ സീനിയർ ടെക്കിയായി ജോലി ചെയ്തിരുന്ന ഹെറാൾഡ് മാട്രിമോണിയൽ സൈറ്റുകളിലൂടെയാണ് യുവതികളെ കെണിയിൽപ്പെടുത്തിയിരുന്നത്.
ബെംഗളൂരു: ബെംഗളൂരുവിൽ വൻ വിവാഹതട്ടിപ്പ് നടത്തിയ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹവാഗ്ദാനം നൽകി സ്ത്രീകളെ ലൈംഗീകമായും സാമ്പത്തികമായും ചൂഷണം ചെയ്ത ഹെറാൾഡ് തോമസ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഹെറാൾഡിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ സീനിയർ ടെക്കിയായി ജോലി ചെയ്തിരുന്ന ഹെറാൾഡ് മാട്രിമോണിയൽ സൈറ്റുകളിലൂടെയാണ് യുവതികളെ കെണിയിൽപ്പെടുത്തിയിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഇയാളുടെ ചൂഷണത്തിനിരയായെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഇയാളുടെ തട്ടിപ്പിന് ഇരയായ പതിനഞ്ചോളം യുവതികളുണ്ടെന്നാണ് പ്രാഥമിക വിവരം. കേരളത്തിൽ ഭാര്യയും മക്കളും ഉണ്ടായിരുന്നുവെങ്കിലും അക്കാര്യം മറച്ചു വച്ചായിരുന്നു ഹെറാൾഡിൻ്റെ തട്ടിപ്പ്. സൗഹൃദത്തിലാവുന്ന സ്ത്രീകളെ ലൈംഗീകമായി ഉപയോഗിക്കുന്നത് കൂടാതെ പണവും സ്വർണവും തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി.