ഉദ്ദവ് താക്കറെ എങ്ങനെ പ്രശ്നം പരിഹരിക്കുമെന്നത് കാത്തിരുന്ന് കാണാമെന്നും മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ. പണവും അധികാരവും ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി നീക്കം. കർണാടകയിലും ഗോവയിലും മണിപ്പൂരിലും ഇതാണ് നടന്നത്. എല്ലായിടത്തും അധാർമിക രാഷ്ടീയമാണ് ബിജെപി നടത്തുന്നത്. ഉദ്ദവ് താക്കറെ എങ്ങനെ പ്രശ്നം പരിഹരിക്കുമെന്നത് കാത്തിരുന്ന് കാണാമെന്നും മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു. രാഷ്ട്രീയ വേട്ടയാടലിൽ ഭയമില്ലെന്നും ഖാര്‍ഗെ പറഞ്ഞു. രാജ്യത്തെ പ്രശ്‍നങ്ങളിലാണ് കോൺഗ്രസിന് ആശങ്ക.വ്യക്തിക്ക് വേണ്ടിയല്ല രാജ്യത്തിന് വേണ്ടിയാണ് പോരാടുന്നത് എന്നും ഖാർഗെ പറഞ്ഞു. 

രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്നിൽ തിരിച്ചടി നേരിട്ട മഹാവികാസ് അഖാഡി സഖ്യത്തിന് വമ്പന്‍ ഷോക്കാണ് വിമത നീക്കം. ശിവസേനയിലെ മുതിർന്ന നേതാവും നഗര വികസന മന്ത്രിയുമായ ഏക്നാഥ് ഷിൻഡേയാണ് കഴിഞ്ഞ ദിവസം അർധ രാത്രിയോടെ സൂറത്തിലെ മറീഡിയൻ ഹോട്ടലിലേക്ക് എംഎൽഎമാരുമായി പോയത്. ഉച്ചയ്ക്ക് 12 മണിക്ക് എല്ലാ സേനാ എംഎൽഎമാരും മുഖ്യമന്ത്രിയുടെ വസതിയിലെത്തണണെന്ന് പിന്നാലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്ത്യശാസനം നൽകി. പക്ഷെ യോഗത്തിന് പാതി അംഗങ്ങൾ പോലും എത്തിയില്ലെന്നാണ് വിവരം.

ആകെയുള്ള 55 ൽ 33 പേർ എത്തിയെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് ഒരു ദേശീയ മാധ്യമത്തോട് അവകാശപ്പെട്ടു. ബിജെപിക്കൊപ്പം നിന്ന് സർക്കാരുണ്ടാക്കണമെന്നാണ് ഏക്നാഥ് ഷിൻഡേ മുന്നോട്ട് വച്ച നിർദ്ദേശം. അത് സേനാ നേതൃത്വം അംഗീകരിച്ചില്ലെന്ന് മാത്രമല്ല ഷിൻഡേയെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. മുഖ്യമന്ത്രിയുടെ വിശ്വസ്തനും പിഎയുമായ മിലിന്ത് നവരേക്കർ സൂറത്തിലെത്തി വിമതരുമായി ചർച്ച നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.

എന്നാല്‍ ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ ശിവസേന അവസാനവട്ട ശ്രമം തുടങ്ങി. അന്ത്യശാസനവുമായി ഉദ്ധവ് താക്കറെയുടെ ദൂതന്മാർ ഗുവാഹത്തിയിലെത്തി വിമതരുമായി ആശയവിനിമയം നടത്തി. നിയമസഭാകക്ഷി നേതാവ് അജയ് ചൗധരി, സച്ചിൻ ആഹർ എന്നിവരാണ് ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ എത്തിയത്. വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം. ഇല്ലെങ്കില്‍ അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം 46 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന് വിമത നേതാവ് ഏകനാഥ് ഷിന്‍ഡേ അവകാശപ്പെട്ടു.