2018 മേയിലാണ് ഇരു നേതാക്കളും ഇതിന് മുമ്പ് കൂടിക്കാഴ്ച നടത്തിയത്. രണ്ടാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മമത പങ്കെടുത്തിരുന്നില്ല.
ദില്ലി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്‍റെ പേര് ബംഗ്ല എന്നാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായി മമതാ ബാനർജി കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു. പേര് മാറ്റ വിഷയം ഗൗരവമായി പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി മമത കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. നേരത്തെ വിഷയത്തിൽ പശ്ചിമ ബംഗാൾ നിയമസഭ പേര് മാറ്റത്തെ അനുകൂലിച്ച് പ്രമേയം പാസാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നരേന്ദ്ര മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നതിന് ശേഷം ഇതാദ്യമായാണ് മമതയും മോദിയും കൂടിക്കാഴ്ച നടത്തുന്നത്.
2018 മേയിലാണ് ഇരു നേതാക്കളും ഇതിന് മുമ്പ് കൂടിക്കാഴ്ച നടത്തിയത്. രണ്ടാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലും മമത പങ്കെടുത്തിരുന്നില്ല. സംസ്ഥാനത്തിനുള്ള കേന്ദ്ര ഫണ്ടിന്‍റെ കാര്യത്തിലും ഇരുവരും ചർച്ച നടത്തി. പശ്ചിമ ബംഗാളിൽ പുതുതായി ആരംഭിക്കുന്ന കൽക്കരി ഖനനമേഖലയുടെ ഉദ്ഘാടനത്തിനും മോദിയെ ക്ഷണിച്ചതായി മമത അറിയിച്ചു. രാജ്യത്തെ എറ്റവും വലിയ കൽക്കരി ഖനനമേഖലയാണ് പശ്ചിം ബംഗാളിലെ ദിയോച്ച പച്ചാമി ദിവാഞ്ചഞ്ച്-ഹരിൻസിംഗ കൽക്കരി ഖനന മേഖല പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞാൽ ലോകത്തിലെ തന്നെ രണ്ടാമത്തെ എറ്റവും വലിയ കൽക്കരി ഖനനമേഖലയായിരിക്കും. 2102 മില്യൺ ടൺ കൽക്കരി ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
