അഗ്നീവീർമാർക്ക് സർക്കാർ ജോലികളിൽ മുൻഗണന; നിർദേശം തള്ളി മമതാബാനർജി;'ബിജെപിക്കാർക്ക് എന്തിന് ജോലികൊടുക്കണം'
സർക്കാർ ജോലികളിൽ പ്രഥമ പരിഗണന ബംഗാളിലെ യുവാക്കൾക്ക് തന്നെയാകുമെന്നും മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി
ദില്ലി :അഗ്നിവീർമാർക്ക് (agnivir)സർക്കാർ ജോലികളിൽ (govt jobs)മുൻഗണന നൽകണമെന്ന കേന്ദ്ര നിർദേശം തള്ളി മമത ബാനർജി(mamtha banarji). ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രം കത്തയച്ചിരുന്നു. ഇത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് മമതയുടെ നിലപാട്. ബംഗാൾ സർക്കാർ എന്തിന് ബിജെപി കാർക്ക് ജോലി കൊടുക്കണമെന്നാണ് മമതയുടെ ചോദ്യം. പ്രഥമ പരിഗണന ബംഗാളിലെ യുവാക്കൾക്ക് തന്നെയാകുമെന്നും മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി
അഗ്നിവീർമാർക്ക് നിയമനം നൽകുമെന്ന് എച്ച്ആർഡിഎസ്, പ്രതിവർഷം 5,000 പേരെ നിയമിക്കും
പാലക്കാട്: ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിൽ നിയമനം കിട്ടി പുറത്തുവരുന്നവർക്ക് ജോലി നൽകുമെന്ന് എച്ച്ആർഡിഎസ് (HRDS). 2026 മുതൽ റിക്രൂട്ട്മെന്റ് തുടങ്ങുമെന്നും എച്ച്ആർഡിഎസ് അധികൃതർ പാലക്കാട് വ്യക്തമാക്കി. പ്രതിവർഷം അയ്യായിരം തൊഴിലവസരങ്ങളാകും സൃഷ്ടിക്കുക. എച്ച്ആർഡിഎസിന്റെ ഭവന നിർമാണ പദ്ധതിയിൽ സൂപ്പർവൈസർ മുതലുള്ള ജോലികളാകും നീക്കി വയ്ക്കുക. പ്രതിമാസം 25,000 മുതൽ 50,000 രൂപ വരെ ശമ്പളം നൽകുമെന്നും എച്ച്ആർഡിഎസ് വ്യക്തമാക്കി. ഇക്കാര്യം അറിയിച്ച് കേന്ദ്ര പ്രതിരോധ മന്ത്രിക്കും സേനാ മേധാവിമാർക്കും കത്ത് നൽകിയതായും എച്ച്ആർഡിഎസ് പാലക്കാട് പറഞ്ഞു.
'സദ്ഗൃഹ' എന്ന പേരിൽ ഇന്ത്യ ഒട്ടാകെ നടപ്പിലാക്കുന്ന ഭവന നിർമാണ പദ്ധതിയിൽ ഇവരെ ഭാഗമാക്കുമെന്നാണ് വാഗ്‍ദാനം. ഇതിന് പുറമേ, കേരളത്തിലും തമിഴ്നാട്ടിലും നടപ്പിലാക്കുന്ന ദീന ദയാൽ ഉപാധ്യായ ഗ്രാമീണ കൗശൽ യോജന പദ്ധതിയിലൂടെ രണ്ടായിരം പേർക്കും പ്രതിവർഷം നിയമനം നൽകും. അഗ്നിപഥിൽ നിന്ന് വിരമിച്ച് വരുന്നവർക്ക് നൈപുണ്യ പരിശീലനം നൽകി ഇന്ത്യയിലും വിദേശത്തും ജോലി നൽകുമെന്നും എച്ച്ആർഡിഎസ് പ്രഖ്യാപിച്ചു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിലൂടെയാണ് പാലക്കാട് ആസ്ഥാനമായ എൻജിഒ എച്ച്ആർഡിഎസ് ശ്രദ്ധേയരാകുന്നത്. അട്ടപ്പാടിയിൽ ആദിവാസികൾക്കായി വീട് നിർമിച്ച് നൽകുന്ന എച്ച്ആർഡിഎസിന് എതിരെ നേരത്തെ എസ്‍സി-എസ്‍ടി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആദിവാസികളുടെ പട്ടയഭൂമി കയ്യേറിയത് അന്വേഷിക്കാനായിരുന്നു നിർദേശം. ഭൂമി തട്ടിയെടുത്തെന്ന പരാതി പരിശോധിക്കാനും മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാനും ഒറ്റപ്പാലം സബ് കളക്ടർക്കാണ് നിർദേശം നൽകിയത്. എച്ച്ആര്‍ഡിഎസ് അട്ടപ്പാടിയിൽ ആദിവാസികൾക്കായി നിർമ്മിക്കുന്നത് വാസയോഗ്യമല്ലാത്ത വീടുകളാണെന്നും ഇനി നിർമാണത്തിന് അനുമതി നല്‍കരുതെന്നും കളക്ടർക്ക് പട്ടികജാതി പട്ടികവർഗ കമ്മീഷൻ നിർദേശം നല്‍കിയിരുന്നു. എച്ച്ആർഡിഎസിലെ സോഷ്യൽ റെസ്പോൺസിബിലിറ്റി ഡയറക്ടറാണ് നിലവിൽ സ്വപ്ന സുരേഷ്.
അഗ്നിപഥിനെ അനുകൂലിച്ച മനീഷ് തിവാരിയുടെ നിലപാട് തള്ളി കോൺഗ്രസ്; അഭിപ്രായം വ്യക്തിപരം; പദ്ധതി ദേശവിരുദ്ധമെന്നും കോൺഗ്രസ്
ദില്ലി: അഗ്നിപഥ് പദ്ധതിയെ അനുകൂലിച്ചുള്ള കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ നിലപാട് തള്ളി നേതൃത്വം. പദ്ധതിയെ അനുകൂലിക്കുന്നത് മനീഷ് തിവാരിയുടേത് വ്യക്തിപരമായ നിലപാട് മാത്രമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻറെ നിലപാട്.
അഗ്നിപഥ് ദേശവിരുദ്ധവും, യുവാക്കളോട് കടുത്ത അനീതി കാട്ടുന്നതെന്നും ജയ്റാം രമേശ് പ്രതികരിച്ചു. അഗ്നിപഥ് പദ്ധതിയെ അനുകൂലിച്ച് പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെ മനീഷ് തിവാരി ലേഖനവും എഴുതിയിരുന്നു
അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് പോരാട്ടം നടത്തുമെന്ന് നേതൃത്വം തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. പദ്ധതി പിൻവലിക്കും വരെ പോരാട്ടം തുടരും. കോൺഗ്രസ് രാജ്യത്തെ യുവാക്കൾക്ക് ഒപ്പമാണ്. രാജ്യം തൊഴിലിനായി പോരാടുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി തൊഴിലുകൾ ഇല്ലാതാക്കി. യുവാക്കൾക്ക് തൊഴിൽ നൽകുന്നില്ല. അവരെ തെരുവിലിറക്കിയെന്നും രാഹുൽ ആരോപിച്ചു, സൈന്യത്തിൽ ചേരുകയെന്ന യുവാക്കളുടെ പ്രതീക്ഷയും ഈ സർക്കാർ തകർത്തു. റാങ്കുമില്ല, പെൻഷനുമില്ല എന്ന അവസ്ഥയായി. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുൽ ആരോപിച്ചു. ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുൽ ഗാന്ധി പറഞ്ഞു
അഗ്നിപഥിനെതിരെ കർഷക സമര മാതൃകയിൽ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം ഒരുങ്ങുന്നു
അഗ്നിപഥിനെതിരെ കർഷക സമര മാതൃകയിൽ പ്രതിഷേധം ഒരുങ്ങുന്നു. 12 ഇടത് വിദ്യാർത്ഥി - യുവജന സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.ജൂൺ 29 ന് രാജ്യവ്യാപക പ്രതിഷേധം നടത്തും.കൂടുതൽ സംഘടനകളെ സമരത്തിലേക്ക് സഹകരിപ്പിക്കുമെന്ന് DYFI ദേശീയ അധ്യക്ഷൻ എ എ റഹീം പറഞ്ഞു.സമരം സംഘടിപ്പിക്കുന്ന ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ ഇന്ന് സംയുക്ത യോഗം ചേർന്നു .വില്ലേജ് തലത്തിലും സമരം സംഘടിപ്പിക്കും.