പ്രധാനമന്ത്രി പങ്കെടുക്കുന്ന സങ്കല്‍പ് റാലിക്ക് മുന്നോടിയായി ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍
2013ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായതിനുശേഷം മോദി പങ്കെടുത്ത റാലിയില്‍ ബോംബ് സ്‌ഫോടനം നടന്നിരുന്നു. ആറ് പേരാണ് അന്ന് സ്‌ഫോടനത്തില്‍ മരിച്ചത്.
പാട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കുന്ന സങ്കല്‍പ് യാത്രക്ക് മുന്നോടിയായി ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ പാട്‌നയിലാണ് സംഭവം. ഉദയന്‍ റായ് എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 3നാണ് നരേന്ദ്രമോദി പങ്കെടുക്കുന്ന സങ്കല്‍പ് യാത്ര പാട്‌നയില്‍ നടക്കുന്നത്.
വാട്‌സാപ്പ് വഴിയാണ് ഗാന്ധി മൈദാനാത്ത് നടത്താനിരിക്കുന്ന എന്‍ഡിഎയുടെ സങ്കൽപ് യാത്രയില്‍ സ്‌ഫോടനം നടത്തുമെന്ന് ഉദയ് ഭീഷണി മുഴക്കിയത്. തുടർന്ന് ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇയാളെ14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു.
ഉദയ്ക്കെതിരെ അപവാദ പ്രചരണം പരത്തുക, ഭീഷണി മുഴക്കുക, എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
മാര്‍ച്ച് 3 ഞായറാഴ്ചയാണ് എന്‍ഡിഎയുടെ ശങ്കല്‍പ് യാത്ര പാട്‌നയിൽ നടക്കുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ കരുത്ത് തെളിക്കുന്നതിനു വേണ്ടിയാണ് ഈ യാത്ര നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റാലിയുമായി ബന്ധപ്പെട്ട കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ 2013ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായതിനുശേഷം മോദി പങ്കെടുത്ത റാലിയില്‍ ബോംബ് സ്‌ഫോടനം നടന്നിരുന്നു. ആറ് പേരാണ് അന്ന് സ്‌ഫോടനത്തില്‍ മരിച്ചത്.