Asianet News MalayalamAsianet News Malayalam

അക്കൗണ്ടില്‍ എല്ലാ മാസവും പണം എത്തുന്നു; മോദി വാക്കു പാലിച്ചതെന്ന് കരുതി ഗ്രാമീണന്‍, പക്ഷേ സംഭവിച്ചത്

അക്കൗണ്ടിലേക്ക് എല്ലാ മാസവും എത്തുന്ന പണം നരേന്ദ്ര മോദി കള്ളപ്പണം പിടിച്ചെടുത്ത് വിതരണം ചെയ്യുന്നത് വഴി ലഭിക്കുന്നതാണെന്ന് വിശ്വസിച്ച ഗ്രാമീണന് സംഭവിച്ചത്. 

man gets money every month thought that it is sent by modi
Author
Bhopal, First Published Nov 22, 2019, 7:13 PM IST

ഭോപ്പാല്‍: എല്ലാ മാസവും അക്കൗണ്ടിലേക്ക് കൃത്യമായി പണം എത്തുന്നുണ്ട്. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലുള്ള എസ്ബിഐ ഉപഭോക്താവായ ഹുക്കും സിങിന് ഈ പണം എവിടെ നിന്നാണ് വരുന്നതെന്ന് മാത്രം അറിയില്ലായിരുന്നു. തന്‍റെ അക്കൗണ്ടിലേക്ക് താനറിയാതെ പണം എവിടെ നിന്നാണ് പണം എത്തുന്നതെന്ന് ഹുക്കും സിങ് തലപുകച്ച് ആലോചിച്ചു.  കള്ളപ്പണം പിടിച്ചെടുത്ത് ഇന്ത്യയിലെ പൗരന്മാര്‍ക്ക് വിതരണം ചെയ്യുമെന്ന് നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞ വാക്കു പാലിച്ചതാണെന്ന് ഒടുവില്‍ അയാള്‍ ഉറച്ചു വിശ്വസിച്ചു.  മോദി തന്നതാണെന്ന് കരുതി എല്ലാ മാസവും അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. 

അലംപുരിലെ എസ്ബിഐ ബ്രാഞ്ച് മാനേജരായ രാജേഷ് സൊങ്കര്‍ രണ്ട് ഉപഭോക്താക്കള്‍ക്ക് നല്‍കിയത് ഒരേ അക്കൗണ്ട് നമ്പരാണ്. റൂറായ് ഗ്രാമത്തില്‍ നിന്നുള്ള ഹുക്കും സിങും റോനി ഗ്രാമത്തില്‍ നിന്നുള്ള ഹുക്കും സിങും ഇതേ ബ്രാഞ്ചിലാണ് അക്കൗണ്ട് എടുത്തത്. ഫോട്ടോ ഒഴികെ മറ്റെല്ലാ  വിവരങ്ങളും ഏകദേശം ഒരുപോലെയായിരുന്ന ഇവരുടെ അക്കൗണ്ടുകള്‍ക്ക് ഒരേ നമ്പര്‍ നല്‍കുകയായിരുന്നു. അബദ്ധം പറ്റിയ വിവരം ബാങ്ക് അധികൃതരും ഉപഭോക്താക്കളും അറിഞ്ഞില്ല.

 അക്കൗണ്ട് എടുത്തതിന് പിന്നാലെ റൂറയ് ഗ്രാമത്തില്‍ നിന്നുള്ള ഹുക്കും സിങ് ഹരിയാനയിലേക്ക് ജോലി തേടി പോയി. അവിടെയെത്തി ജോലി ചെയ്ത് ലഭിക്കുന്ന പണം ഇയാള്‍ നിക്ഷേപിച്ചു കൊണ്ടിരുന്നത് അലംപുര്‍ ബ്രാഞ്ചിലെ എസ്ബിഐ അക്കൗണ്ടിലേക്കും. എന്നാല്‍ ഇത് ലഭിക്കുന്നത് മറ്റൊരു ഹുക്കും സിങിനാണെന്നും പണം നഷ്ടപ്പെടുന്നുണ്ടെന്നും ഇയാള്‍ അറിഞ്ഞില്ല. കഴിഞ്ഞ മാസം ഹരിയാനയില്‍ നിന്നും ഹുക്കും സിങ് മടങ്ങിയെത്തി പണം പിന്‍വലിക്കാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് സത്യം മനസ്സിലായത്. ബാങ്കില്‍ ഉണ്ടാകേണ്ട 1,40,000 രൂപയുടെ സ്ഥാനത്ത് അക്കൗണ്ടില്‍ അവശേഷിച്ചത് 35,400 രൂപ മാത്രം. 

കള്ളപ്പണം പിടിച്ചെടുത്ത നരേന്ദ്ര മോദി നല്‍കുന്നതാണെന്ന് കരുതി മധ്യപ്രദേശിലെ ഹുക്കും സിങ് അക്കൗണ്ടില്‍ നിന്നും ആറുമാസം കൊണ്ട് പിന്‍വലിച്ചത് 89,000 രൂപയാണ്. വിഷയം അറിഞ്ഞ ബാങ്ക് അധികൃതര്‍ ഇത് തന്നില്‍ നിന്ന് മറച്ചുപിടിച്ചെന്നാണ് ഹരിയാനയില്‍ നിന്നുള്ള ഹുക്കും സിങ് ആരോപിക്കുന്നത്.  അബദ്ധം പറ്റിയതാണെന്ന് എസ്ബിഐ അധികൃതര്‍ സമ്മതിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്നതില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. 

Follow Us:
Download App:
  • android
  • ios