മണിപ്പൂരിലെ സെന്റ്‌ ജോസഫ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ്‌ തീപിടുത്തമുണ്ടായത്‌. വിലപ്പെട്ട രേഖകളും ഫയലുകളും തീപിടുത്തത്തില്‍ കത്തിനശിച്ചു.

കാക്‌ചിങ്‌: സമൂഹമാധ്യമങ്ങളില്‍ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്‌റ്റിട്ടെന്നാരോപിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച്‌ ദിവസങ്ങള്‍ക്കകം സ്‌കൂളില്‍ തീ പിടുത്തം. മണിപ്പൂരിലെ സെന്റ്‌ ജോസഫ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ്‌ തീപിടുത്തമുണ്ടായത്‌. വിലപ്പെട്ട രേഖകളും ഫയലുകളും തീപിടുത്തത്തില്‍ കത്തിനശിച്ചു. സംഭവത്തിന്‌ പിന്നില്‍ പ്രാദേശിക വിദ്യാര്‍ത്ഥി സംഘടനയാണെന്ന്‌ സ്‌കൂള്‍ അധികൃതര്‍ ആരോപിച്ചു.

സംസ്ഥാനത്തെ പഴക്കം ചെന്ന്‌ ക്രിസ്‌ത്യന്‍ മിഷറി സ്‌കൂളുകളിലൊന്നാണ്‌ സെന്റ്‌ ജോസഫ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. 1400 വിദ്യാര്‍ത്ഥികളാണ്‌ ഇവിടെ പഠിക്കുന്നത്‌. ഒരു അധ്യാപകനെക്കുറിച്ച്‌ അപകീര്‍ത്തികരമായ രീതിയില്‍ സമൂഹമാധ്യമത്തില്‍ പോസ്‌റ്റിട്ടെന്നാരോപിച്ച്‌ ആറ്‌ വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ്‌ പുറത്താക്കിയിരുന്നു. പിന്നീട്‌ ഇവരെ തിരിച്ചെടുത്തു. ഇതിന്‌ പിന്നാലെയാണ്‌ സ്‌കൂളില്‍ തീപിടുത്തമുണ്ടായിരിക്കുന്നത്‌.

സ്‌കൂളിലെ 10 മുറികളാണ്‌ പൂര്‍ണമായും കത്തിനശിച്ചത്‌. അവയില്‍ രണ്ടെണ്ണത്തിലാണ്‌ വിലപ്പെട്ട രേഖകളും ഫയലുകളും സൂക്ഷിച്ചിരുന്നതെന്ന്‌ പ്രിന്‍സിപ്പാള്‍ പറഞ്ഞു. സ്‌കൂളില്‍ നിന്ന്‌ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഒരു പ്രാദേശിക വിദ്യാര്‍ത്ഥിസംഘടനയുമായി ചേര്‍ന്ന്‌ സ്‌കൂളിന്‌ തീ കൊടുത്തതാണോ എന്ന്‌ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പോലീസ്‌ അന്വേഷണം പുരോഗമിക്കുകയാണ്‌.