രണ്ട് ദിവസത്തേക്കാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം. കുകി മേഖലയായ ചുരാ ചന്ദ്പൂരിലെ കലാപബാധിത മേഖലകളിലെ കുടുംബങ്ങളെ രാഹുൽ ഗാന്ധി കാണുമെന്ന് അറിയിച്ചിട്ടുണ്ട്

ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ ഇന്നും സംഘർഷം. പുലർച്ചെ കാങ്പോക്‌പി ജില്ലയിലാണ് വെടിവെപ്പുണ്ടായത്. അക്രമികൾ രണ്ടു ഗ്രാമങ്ങളിൽ വെടിവെപ്പ് നടത്തിയെന്നാണ് വിവരം. ആർക്കെങ്കിലും പരിക്കേറ്റതായോ ആളപായം ഉണ്ടായതായോ ഇതുവരെ വിവരം പുറത്ത് വന്നിട്ടില്ല. രാഹുൽ ഗാന്ധി ഇന്ന് കലാപം നടക്കുന്ന മേഖല സന്ദർശിക്കുന്നുണ്ട്. സമാധാന ആഹ്വാനവുമായാണ് പ്രതിപക്ഷത്തെ പ്രധാന നേതാവിന്റെ സന്ദർശനം.

രണ്ട് ദിവസത്തേക്കാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം. കുകി മേഖലയായ ചുരാ ചന്ദ്പൂരിലെ കലാപബാധിത മേഖലകളിലെ കുടുംബങ്ങളെ രാഹുൽ ഗാന്ധി കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ജനപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇതുവരെ സന്ദർശനത്തിന് അനുമതി നിഷേധിച്ച് രംഗത്ത് വന്നിട്ടില്ല. എന്നാൽ സുരക്ഷാ പ്രശ്നം വലിയ വെല്ലുവിളിയാണ്. ചുരാ ചന്ദ്പൂരിന് പുറമെ ഇംഫാലിലും രാഹുൽ ഗാന്ധി സന്ദർശനം നടത്തും.

Read More: ബിജെപി വിമർശനം കടുപ്പിച്ചു, പിന്നോട്ടില്ലെന്ന് രാഹുൽ; മണിപ്പൂർ സന്ദർശിക്കും

രാഹുല്‍ സമാധാനത്തിന്‍റെ മിശിഹയല്ലെന്നും രാഷ്ട്രീയ അവസരവാദിയെന്നും കുറ്റപ്പെടുത്തി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി. ജനങ്ങളെയോർത്തല്ല, സ്വാര്‍ത്ഥമായ രാഷ്ട്രീയ അജണ്ടയാണ് രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദ‌ർശനത്തിന്റെ ലക്ഷ്യമെന്നാണ് വിമർശനം. കോണ്‍ഗ്രസിന്‍റെ കാലത്ത് സംഘർഷം ഉണ്ടായപ്പോള്‍ രാഹുല്‍ മണിപ്പൂർ സന്ദർശിച്ചില്ലെന്നും വിമർശനമുണ്ട്.

മണിപ്പൂർ കത്തുമ്പോഴും പ്രധാനമന്ത്രി അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിമർശിച്ചു. രാജ്യത്തെ സമാധാനം നശിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ബിജെപി ശ്രമം, ബിജെപിയെ ജനം പാഠം പഠിപ്പിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം നല്ലതെന്ന് ശിവസേന (ഉദ്ദവ് താക്കറെ) നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിൽ സന്ദർശിച്ചിട്ട് ഒന്നും നടന്നില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹ കുറ്റപ്പെടുത്തി. ചൈനയുടെ ഇടപെടൽ ഉള്ളതിനാൽ മണിപ്പൂരിലെ സ്ഥിതി വഷളാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

YouTube video player