പിടിയിലായ മാവോയിസ്റ്റ് നേതാവ് ദീപക്കിനെ നാളെ കോടതിയില്‍ ഹാജരാക്കും
തമിഴ്‍നാട് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയ മാവോയിസ്റ്റ് നേതാവ് ദീപക്കിനെ നാളെ കോടതിയില്‍ ഹാജരാക്കും. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലില്‍ പരിക്കേറ്റ ദീപക്കിനെ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചെന്നൈ: തമിഴ്‍നാട് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയ മാവോയിസ്റ്റ് നേതാവ് ദീപക്കിനെ നാളെ കോടതിയില്‍ ഹാജരാക്കും. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലില്‍ പരിക്കേറ്റ ദീപക്കിനെ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കോടതിയിലെത്തിക്കു. കേരളത്തിലും നിരവധി കേസുകള്‍ ഉള്ളതിനാല്‍ ദീപക്കിനെ കസ്റ്റഡിയില്‍ വിട്ട് നല്‍കണമെന്ന് കേരളാ പൊലീസ് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആനക്കട്ടി മേഖലയില്‍ നിന്നാണ് തമിഴ്നാട് സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സ് ദീപക്കിനെ പിടികൂടിയത്.
ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഭവാനി ദളത്തിന്‍റെ നേതാവായ ദീപക്ക് മാവോയിസ്റ്റ് സേനാംഗങ്ങള്‍ക്ക് സായുധ പരിശീലനം നല്‍കുന്നതില്‍ പ്രധാനിയാണ്. മഞ്ചിക്കണ്ടി വനത്തിൽ നടന്ന ഏറ്റുമുട്ടലിലും ദീപക്ക് ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. എ കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിയ്ക്കുന്നതിൽ പ്രാവീണ്യം നേടിയ ആളാണ് ദീപക്കെന്ന് പൊലീസ് പറഞ്ഞു. ഇയാള് തോക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ മഞ്ചിക്കണ്ടിയിൽ നിന്നും പിടിച്ചെടുത്ത ലാപ് ടോപിൽ നിന്ന പൊലീസിന് കിട്ടിയിരുന്നു.