പ്രതിമകള്‍ നിര്‍മ്മിക്കാനുള്ള തീരുമാനം നിയമ സഭയുടേതായിരുന്നു. തനിക്ക് എതിര്‍പ്പ് പ്രകടിപ്പിച്ച് മുന്നോട്ട് പോകുവാന്‍ കഴിയുമായിരുന്നില്ലെന്നും സുപ്രീംകോടതിക്ക് അയച്ച അഫിഡവിറ്റില്‍ മായാവതി

ലഖ്നൗ: പ്രതിമ വിവാദത്തില്‍ സുപ്രീംകോടതിക്ക് വൈകാരിക മറുപടി നല്‍കി ബഹുജന്‍ സമാജ് വാദി പാർട്ടി നേതാവ് മായാവതി. അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി താന്‍ ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ചു. അതിനായി വിവാഹം വേണ്ടെന്ന് താന്‍ തീരുമാനിക്കുകയായിരുന്നു. ജനങ്ങളുടെ ആഗ്രഹമാണ് ആ പ്രതിമകള്‍. പ്രതിമകള്‍ നിര്‍മ്മിക്കാനുള്ള തീരുമാനം നിയമ സഭയുടേതായിരുന്നു. തനിക്ക് എതിര്‍പ്പ് പ്രകടിപ്പിച്ച് മുന്നോട്ട് പോകുവാന്‍ കഴിയുമായിരുന്നില്ലെന്നും സുപ്രീംകോടതിക്ക് അയച്ച അഫിഡവിറ്റില്‍ മായാവതി വ്യക്തമാക്കി. 

പ്രതിമ നിര്‍മ്മാണത്തിനായി മുടക്കിയ പൊതുജനങ്ങളുടെ പണം മായാവതി തിരിച്ചടയ്ക്കണമെന്ന് സുപ്രീംകോടതി ഫെബ്രുവരി എട്ടിന് നിരീക്ഷിച്ചിരുന്നു. മായാവതി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 2000 കോടി രൂപ മുടക്കി മായാവതിയുടെയും സ്വന്തം പാര്‍ട്ടി ചിഹ്നത്തിന്‍റെയും പ്രതിമകള്‍ നിര്‍മ്മിച്ചെന്ന അഭിഭാഷകന്‍റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.