എല്‍ടിടിഇക്കെതിരായ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ ഒറ്റ രാജ്യമായി തുടരില്ലെന്നായിരുന്നു  പരമാര്‍ശം. 

ചെന്നൈ: നിരോധിത സംഘടനയായ എല്‍ടിടിഇ അനുകൂലിച്ച് പ്രസംഗിച്ചതിന്‍റെ പേരില്‍ എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോയ്ക്ക് തടവുശിക്ഷ. ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ചെന്നൈ പ്രത്യേക കോടതി വിധിച്ചത്. ശ്രീലങ്കന്‍ തമിഴ് വംശജരുടെ പ്രശ്നങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകത്തിന്‍റെ പ്രകാശനചടങ്ങിനിടെയായിരുന്നു വൈക്കോയുടെ വിവാദ പ്രസംഗം. 

എല്‍ടിടിഇക്ക് എതിരായ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ ഒറ്റ രാജ്യമായി തുടരില്ലെന്നായിരുന്നു പരമാര്‍ശം. രാജ്യദ്രോഹക്കുറ്റമാണ് വൈക്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡിഎംകെയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാണ് വൈക്കോ.

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷയില്ലാത്തതിനാല്‍ നിലവില്‍ വൈക്കോയ്ക്ക് അയോഗ്യതയില്ല. എല്‍ടിടിഇ അനുകൂല പ്രസംഗത്തിന്‍റെ പേരില്‍ 2002ല്‍ ജയലളിത സര്‍ക്കാരും പ്രത്യേക നിയമപ്രകാരം വൈക്കോയെ ഒരു വര്‍ഷം തടവിലാക്കിയിരുന്നു.