'കൂടുതല്‍ കൊവിഡ് പരിശോധന'; അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ദില്ലിയിലെ യോഗം അവസാനിച്ചു
ദില്ലിക്കൊപ്പം സമീപപട്ടണങ്ങളായ ഗുരുഗ്രാം, ഫരീദാബാദ് നോയിഡ ഉൾപ്പെടുന്ന ദേശീയ തലസ്ഥാന മേഖലയുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രം നേരിട്ട് ഇടപെടൽ നടത്തുന്നതിനെ കുറിച്ചും ചർച്ച നടന്നു.
ദില്ലി: ദില്ലിയിലെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേത്യത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം അവസാനിച്ചു. ദില്ലിയിലെ ടെസ്റ്റിംഗ്, ചികിത്സാ സൗകര്യങ്ങൾ എന്നിവയെ കുറിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിനെ ധരിപ്പിച്ചു. പരിശോധനകൾ കൂടുതൽ നടത്താനും തീരുമാനമായി.
അതേസമയം ദില്ലിക്കൊപ്പം സമീപപട്ടണങ്ങളായ ഗുരുഗ്രാം, ഫരീദാബാദ് നോയിഡ ഉൾപ്പെടുന്ന ദേശീയ തലസ്ഥാന മേഖലയുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രം നേരിട്ട് ഇടപെടൽ നടത്തുന്നതിനെ കുറിച്ചും ചർച്ച നടന്നു. ഈ സാഹചര്യം കണക്കിലെടുത്ത് കൊവിഡ് പ്രതിരോധ പദ്ധതിക്ക് തുടക്കമിടുമെന്നാണ് സൂചന. യോഗത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലഫ്. ഗവർണർ, ഉപമുഖ്യമന്ത്രി മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ദില്ലിയിൽ ഇന്നും 3000 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 59,746 ആയി. ആകെ മരണം 2175 ആയി. ദില്ലി ആരോഗ്യ മന്ത്രിയുടെ ചികിത്സയ്ക്ക് പ്രത്യേക ആരോഗ്യ സംഘത്തെ നിയോഗിച്ചു. ദില്ലി സ്വകാര്യ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ അടങ്ങുന്നതാണ് സംഘം. പ്ലാസ്മ തെറാപ്പിക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് ജയിൻ. മന്ത്രി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.