നൂപുർ ശർമ്മയെ പിന്തുണച്ച് യുവാവ് നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ ആൾക്കൂട്ടം യുവാവിന്റെ വസതിയിലെത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഭീവണ്ടി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ബിജെപി നേതാവ് നൂപുർ ശർമയെ പിന്തുണച്ച യുവാവിനെതിരെ ആക്രമണം. സംഭവത്തെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര ഭീവണ്ടി പൊലീസാണ് ഞായറാഴ്ച സാദ് അൻസാരി എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ സെക്ഷൻ 153(എ) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഡിസിപി യോഗേഷ് ചവാൻ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും സംഘർഷം ഉണ്ടാകാതിരിക്കാൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നൂപുർ ശർമ്മയെ പിന്തുണച്ച് യുവാവ് നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ ആൾക്കൂട്ടം യുവാവിന്റെ വസതിയിലെത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സാദ് അൻസാരിയെ ആൾക്കൂട്ടം മർദ്ദിച്ചതായും ആരോപണമുണ്ട്. ടിവി ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശത്തിൽ ഇന്ന് അന്വേഷണ സംഘത്തിന് ഹാജരാകാൻ ഭിവണ്ടി പൊലീസ് നൂപൂർ ശർമ്മക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന് ഇവരുടെ അഭിഭാഷകൻ പൊലീസിനെ അറിയിച്ചു.
കഴിഞ്ഞ ആഴ്ച, ഇതേ വിഷയത്തിൽ ശർമ്മയ്‌ക്കെതിരെ പൈധോണി പൊലീസ് സ്റ്റേഷനിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ജൂൺ 25ന് മൊഴി രേഖപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ടിവി ചർച്ചയ്ക്കിടെ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശം വ്യപക വിമർശനത്തിന് കാരണമായിരുന്നു. തുടർന്ന് നൂപുർ ശർമയെ ബിജെപി സസ്പെൻഡ് ചെയ്തു. സംഭവത്തെ തുടർന്ന രാജ്യത്തെ പല നഗരങ്ങളിലും പ്രതിഷേധം നടന്നു.
