ബിജെപി മുതിര്‍ന്ന നേതാവ് കൈലാഷ് വിജയ്‌ വര്‍ഗിയയുടെ മകനും മധ്യപ്രദേശ് എംഎല്‍എയുമായ ആകാശ് വിജയ്‍വര്‍ഗിയയെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ദില്ലി: ബിജെപി മുതിര്‍ന്ന നേതാവ് കൈലാഷ് വിജയ്‌ വര്‍ഗിയയുടെ മകനും മധ്യപ്രദേശ് എംഎല്‍എയുമായ ആകാശ് വിജയ്‍വര്‍ഗിയയെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോര്‍പ്പറേഷന്‍ അധികൃതരെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

' ആരുടെ മകനായാലെന്ത് ഇതൊന്നും സഹിക്കാന്‍ കഴിയില്ല' വിഷയത്തിൽ അസ്വസ്ഥനായ പ്രധാനമന്ത്രി, ആരെന്നതില്‍ പ്രസക്തിയില്ല ഇത്തരക്കാര്‍ പാര്‍ട്ടിക്ക് പുറത്ത് പോകേണ്ടിവരുമെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയില്‍ മോചിതനായ ആകാശിന് സ്വീകരണം നല്‍കിയവരും പാര്‍ട്ടിക്ക് പുറത്തുപോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ഒരു പ്രവൃത്തിയും അംഗീകരിക്കാനാവില്ല. മോശം പെരുമാറ്റങ്ങള്‍ ആരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നേതാവ് രാജീവ് പ്രതാവ് റൂഡിയും ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ഇൻഡോറിലെ ഗഞ്ച് പ്രദേശത്ത് അനധികൃതമായി സ്ഥാപിക്കപ്പെട്ട കെട്ടിടം പൊളിച്ചു നീക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു ആകാശ് കോര്‍പ്പറേഷന്‍ അധികൃതരെ അക്രമിച്ചത്. ക്രിക്കറ്റ് ബാറ്റുമായി എത്തിയ ആകാശ് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. 

നിമിഷങ്ങള്‍ക്കകം സ്ഥലം കാലിയാക്കണം എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു മർദ്ദനം. മാധ്യമപ്രവര്‍ത്തകരുടെയും പൊലീസിന്റെയും മുന്നിലായിരുന്നു എംഎൽഎയും അനുയായികളും ഉദ്യോഗസ്ഥരെ തല്ലിച്ചതച്ചത്. സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.