ഊർജ്ജ ഉപയോഗം കരുതലോടെ വേണമെന്ന് ആവശ്യപ്പെട്ട മോദി ലോകം കണ്ട വലിയ പ്രതിസന്ധിയാണ് പശ്ചിമേഷ്യൻ യുദ്ധമെന്നും കൂട്ടിച്ചേർത്തു.
ദില്ലി: വഡോദരയിലെ പ്രസംഗത്തിലും 7 നിർദേശങ്ങൾ ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊർജ്ജ ഉപയോഗം കരുതലോടെ വേണമെന്ന് ആവശ്യപ്പെട്ട മോദി ലോകം കണ്ട വലിയ പ്രതിസന്ധിയാണ് പശ്ചിമേഷ്യൻ യുദ്ധമെന്നും കൂട്ടിച്ചേർത്തു. നിലവിലെ പ്രതിസന്ധി രാജ്യം അതിജീവിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ രാജ്യത്ത് കർശന നിയന്ത്രണത്തിന് അഭ്യർത്ഥിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം വേണം. പെട്രോളും ഡീസലും ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണം. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം. വിദേശ യാത്രകൾ മാറ്റിവെച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണം. കാർപൂളിംഗ് അടക്കം നടപ്പാക്കണം എന്നും മോദി ആവശ്യപ്പെട്ടു. ഇന്ധന ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കണം.
ഭക്ഷ്യ എണ്ണ ഉപയോഗം പത്തു ശതമാനം കുറയ്ക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. മെട്രോ ഉള്ള നഗരങ്ങളിൽ ഈ സൗകര്യം ഉപയോഗിക്കണം. ഒരു വർഷം കുടുംബങ്ങളിലെ ചടങ്ങുകൾക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണം. രാജ്യത്തിനായി മരിക്കുക മാത്രമല്ല ജീവിക്കുകയും രാജ്യസ്നേഹമാണെന്നും നിർദ്ദേശങ്ങൾ അനുസരിച്ച് രാജ്യസ്നേഹം കാണിക്കണമെന്നും പ്രധാനമന്ത്രി ഹൈദരാബാദിലെ റാലിയിൽ പറഞ്ഞു. ഇതാദ്യമായാണ് ഇന്ധന രംഗത്ത് പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന സന്ദേശം മോദി നൽകുന്നത്.

