ഉത്തരേന്ത്യയിൽ ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ രോഗികളാകുന്നു, പ്രതിസന്ധി
ഉത്തരേന്ത്യയിൽ കുത്തിച്ചുയരുന്ന രോഗവ്യാപനം ചികിത്സ രംഗത്തെ പൂർണ്ണമായി തകിടം മറിച്ചിരുന്നു. ഇതിനു പിന്നാലെ ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ രോഗികളാകുന്നതും വെല്ലുവിളിയാകുകയാണ്.
ദില്ലി: ഓക്സിജൻ ക്ഷാമത്തിന് പിന്നാലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ രോഗബാധിതരാകുന്നത് പ്രതിസന്ധിയാകുന്നു. ബിഹാറിൽ മാത്രം 500 ലധികം ആരോഗ്യപ്രവർത്തകരാണ് രണ്ട് ദിവസത്തിനിടെ രോഗികളായത്. രോഗവ്യാപനം തീവ്രമായതോടെ ചികിത്സക്കായി രോഗികളുടെ നീണ്ട നിരയാണ് പല ആശുപത്രികളിലും ഉള്ളത്.
ഉത്തരേന്ത്യയിൽ കുത്തിച്ചുയരുന്ന രോഗവ്യാപനം ചികിത്സ രംഗത്തെ പൂർണ്ണമായി തകിടം മറിച്ചിരുന്നു. ഇതിനു പിന്നാലെ ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ രോഗികളാകുന്നതും വെല്ലുവിളിയാകുകയാണ്. ബീഹാർ, ഉത്തർപ്രദേശ്, ഝാർഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതി രൂക്ഷമാകുന്നത്. ബീഹാറിൽ മാത്രം രണ്ട് ദിവസത്തിനിടെ 500 ലേറെ ആരോഗ്യപ്രവർത്തകരും 200 പൊലീസുകാർക്കും കൊവിഡ് ബാധിച്ചു. പാറ്റ്ന എംയിസ്, നളന്ദ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ രോഗികളെ ചികിത്സിക്കാൻ പോലും ആരോഗ്യപ്രവർത്തകർ ഇല്ലെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ഡോക്ടർമാർ ഉൾപ്പെടെ 236 പേർക്കാണ് പാറ്റ്ന എംയിസിൽ രോഗം സ്ഥീരികരിച്ചത്. ഝാർഖണ്ഡിൽ ഇരൂന്നൂറ്, രാജസ്ഥാനിൽ 156 എന്നിങ്ങനെയാണ് കണക്കുകൾ.
യുപിയിൽ സ്വകാര്യആശുപത്രികളിലെ മുപ്പത് ശതമാനം ആരോഗ്യപ്രവർത്തകരും രോഗികളായി. രോഗവ്യാപനം തീവ്രമാകുന്നത് വരും ദിവസങ്ങളിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചേക്കും. ഇതിനിടെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ നടപടി എടുത്തെന്ന് യുപി സർക്കാർ അവകാശപ്പെടുമ്പോഴും പ്രധാനപ്പെട്ട മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ സ്ഥിതി പഴയപ്പടി തന്നെ. രാജസ്ഥാനിലെ കോട്ടയിൽ ചികിത്സയിലിരുന്ന രോഗി ഓക്സിജൻ കിട്ടാതെ മരിച്ചു. ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ വലിയ പ്രതിസന്ധിയാണ് ചികിത്സ രംഗ ഉത്തേരന്ത്യൻ സംസ്ഥാനങ്ങൾ നേരിടുന്നത്.