ദില്ലി സര്‍വ്വകലാശാലയിലെ വകുപ്പ് മേധാവിയായിരുന്ന സാവിത്രി വിശ്വനാഥന്‍റെ ബന്ധുക്കള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാതിരുന്നതിനേത്തുടര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ രാജ്യസഭാ എംപിയായ സയ്യിദ് നസീര്‍ ഹുസൈനാണ് ചെയ്തത്

ബെംഗലുരു: കൊവിഡ് ബാധിച്ച് മരിച്ച് അധ്യാപികയ്ക്ക് മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്ത് കോണ്‍ഗ്രസ് എംപി. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായ സയ്യിദ് നസീര്‍ ഹുസൈനാണ് ബ്രാഹ്മണയായ പ്രൊഫസറുടെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തത്. മെയ് 5 നാണ് എണ്‍പതുവയസുകാരനായ പ്രൊഫസര്‍ സാവിത്രി വിശ്വനാഥന്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത്. ജാപ്പനീസ് ഭാഷ, ചരിത്രം, രാഷ്ട്രീയ ഗവേഷകയും ദില്ലി സര്‍വ്വകലാശാലയിലെ ചൈനീസ്, ജാപ്പനീസ് വകുപ്പ് വിഭാഗം മുന്‍ മേധാവിയുമായിരുന്നു ഇവര്‍.

വിരമിച്ച ശേഷമാണ് സാവിത്രി വിശ്വനാഥന്‍ കര്‍ണാടകയിലേക്ക് താമസം മാറിയത്. സാവിത്രി കുടുംബ സുഹൃത്ത് എന്നതിനേക്കാളുപരിയായി അമ്മയേപ്പോലെ ആയിരുന്നുവെന്ന് സയ്യിദ് നസീര്‍ ഹുസൈന്‍ പറയുന്നത്. സാവിത്രിയുടെ ബന്ധുക്കള്‍ വിവിധ രാജ്യങ്ങളിലും രാജ്യത്തിന്‍റെ തന്നെ പലഭാഗങ്ങളിലും ആയിരുന്നു. കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായുള്ള യാത്രാ നിയന്ത്രണം നിമിത്തം ബന്ധുക്കള്‍ക്ക് ബെംഗലുരുവില്‍ എത്തിച്ചേരാനാകാതെ വരികയായിരുന്നു. മെയ് അഞ്ചിന് നടന്ന സംസ്കാര ചടങ്ങുകളും ചെയ്തത് സയ്യിദ് നസീര്‍ ഹുസൈനായിരുന്നു. ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍ നടത്തിയത്.

Scroll to load tweet…

ചൊവ്വാഴ്ചയാണ് അസ്ഥി ശ്രീരംഗപട്ടണത്തിന് സമീപമുള്ള പശ്ചിമ വാഹിനിയില്‍ ഒഴുക്കിയത്. നിരവധി പുസ്തകങ്ങളുടെ രചയിതാവും പരിഭാഷകയുമായിരുന്നു സാവിത്രി. 1967ല്‍ ജപ്പാന്‍ പ്രധാനമന്ത്രിയുടെ അവാര്‍ഡ് നല്‍കിയിട്ടുണ്ട് സാവിത്രിക്ക്. സാവിത്രിയുടെ സഹോദരി മഹാലക്ഷ്മി അത്രേയിയും ബെംഗലുരുവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. അന്ത്യകര്‍മ്മങ്ങള്‍ അനുഷ്ടിക്കാനായി ഭാര്യയും സയ്യിദ് നസീര്‍ ഹുസൈനൊപ്പമുണ്ടായിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona