മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞതിൽ കടുത്ത അമർഷത്തിലുള്ള രമേശ് ചെന്നിത്തല സിഎൽപി യോഗത്തിൽ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക് പോയി. സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ലെന്ന് പരാതിയുള്ള അദ്ദേഹം, പുതിയ മന്ത്രിസഭയിൽ താനുണ്ടാകില്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ചതായാണ് റിപ്പോർട്ട്.

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞതോടെ കടുത്ത അമർഷത്തിലാണ് രമേശ് ചെന്നിത്തല. സിഎൽപി യോഗത്തിൽ പങ്കെടുക്കാതെ ചെന്നിത്തല ഗുരുവായൂരിലേക്ക് പോയി. മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിൽ ചെന്നിത്തല ഉറച്ചു നിൽക്കുന്നു എന്നാണ് റിപ്പോർട്ട്. സീനിയോറിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചു എന്നാണ് ചെന്നിത്തലയുടെ പരാതി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് പോയി. കാത്തു നിന്ന അണികളെയോ പ്രതികരണം തേടാൻ എത്തിയ മാധ്യമങ്ങളെയോ കാണാതെ വീടിന്‍റെ പിൻഭാഗത്തു കൂടി അദ്ദേഹം പോയി.

Add Asianetnews as a Preferred SourcegooglePreferred

ഹരിപ്പാട് വഴി ചെന്നിത്തല ഗുരുവായൂരിലേക്കാണ് പോയത്. നാളെ മലയാള മാസം ഒന്നായതിനാൽ പതിവു ക്ഷേത്ര ദർശനം എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. 40 വർഷം മുൻപ് ചെന്നിത്തല മന്ത്രിയാകുമ്പോൾ കെഎസ്‍യു നേതാവായിരുന്നു വി ഡി സതീശൻ . പുതിയ മന്ത്രിസഭയിൽ വെറുമൊരു മന്ത്രിയായിരിക്കാൻ താൻ തയ്യാറല്ല എന്നാണ് ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചത്. വിശ്വസ്തരെ മന്ത്രിസഭയിലേക്ക് നിർദേശിക്കാനും നീക്കമുണ്ട്. സിഎൽപി യോഗത്തിൽ പങ്കെടുക്കാതെ പിന്തുണക്കത്ത് നൽകി മാറി നിൽക്കുകയാണ് ചെന്നിത്തല.

രമേശ് ചെന്നിത്തലയുമായി സംസാരിക്കുമെന്ന് ദീപാ ദാസ് മുൻഷി പറഞ്ഞു. എല്ലാവരും ഒന്നിച്ച് നിൽക്കും. എംഎൽഎമാർ ഹൈക്കമാൻഡിനെ ചുമതലയേൽപ്പിക്കുകയാണ് ചെയ്തതെന്നും മന്ത്രിസഭാ രൂപീകരണത്തിൽ ഘടക കക്ഷികളുമായി സംസാരിക്കുമെന്നും അവർ പറഞ്ഞു. കെ സി വേണുഗോപാലിന് ഇനിയും സമയമുണ്ട്. വേണു സന്തുഷ്ടനാണെന്നും നിരാശയില്ലെന്നും മുകളിലേക്ക് പോകാൻ ഇനിയും സമയമുണ്ടെന്നും അവർ വ്യക്തമാക്കി. കെ സി വേണുഗോപാലിന് യാതൊരുവിധ മാനസിക വ്യഥയുമില്ലെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു.

YouTube video player