വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം
ഗൽവാൻ താഴ്വരയിലുണ്ടായ സൈനികസംഘർഷത്തെക്കുറിച്ചുള്ള വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും വീരമൃത്യു മരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് അനുശോചനവും ഐക്യദാർണ്ഡ്യവും അറിയിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ
ദില്ലി: ലഡാക്കിൽ ചൈനയുമായി ഉണ്ടായ സംഘർഷത്തിൽ വീരമൃത്യു മരിച്ച ഇരുപത് കരസേന ജവാൻമാർക്ക് വിട ചൊല്ലി രാജ്യം. കേണൽ റാങ്ക് ഉദ്യോഗസ്ഥനടക്കം മൂന്ന് പേരുടെ മരണവാർത്ത രാവിലെ പുറത്തു വന്നതിന് പിന്നാലെ രാത്രിയോടെയാണ് മറ്റു 17 ജവാൻമാർ കൂടി കൊല്ലപ്പെട്ട വിവരം സൈന്യം സ്ഥിരീകരിച്ചത്.
ചൈനയുമായുള്ള സംഘർഷത്തിൽ വീരമൃത്യു മരിച്ച സൈനികർക്ക് ആദരാജ്ഞലി അർപ്പിക്കുന്നതായി കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. വീരചരമം പ്രാപിച്ച സൈനികരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും നിർണായക ഘട്ടത്തിൽ രാജ്യത്തെ മുഴുവൻ പൗരൻമാരും പ്രതിരോധസേനകൾക്ക് പിന്തുണ പ്രഖ്യാപിച്ചു അവർക്കൊപ്പം അണി നിരക്കണമെന്നും സോണിയ പ്രസ്താവനയിലൂടെ പറഞ്ഞു.
ഗൽവാൻ താഴ്വരയിലുണ്ടായ സൈനികസംഘർഷത്തെക്കുറിച്ചുള്ള വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും വീരമൃത്യു മരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് അനുശോചനവും ഐക്യദാർണ്ഡ്യവും അറിയിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിർണായക ഘട്ടത്തിൽ പ്രതിരോധ സേനകൾക്ക് പൂർണപിന്തുണ നൽകുന്നതായും അദ്ദേഹം പറഞ്ഞു.
കേണൽ സന്തോഷ് ബാബുവിന്റെ മരണത്തിൽ അഗാധ ദുഖവും ഞെട്ടലും രേഖപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ട്വീറ്റ് ചെയ്തു.
അദ്ദേഹത്തിൻ്റെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും കേണൽ സന്തോഷ് ബാബുവിൻ്റെ സംസ്കാര ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കാൻ മന്ത്രി ജഗദീഷ് റെഡ്ഢിയെ കേണലിന്റെ സ്വദേശമായ സുര്യപ്പെട്ടിലേക്കയച്ചുവെന്നും ചന്ദ്രശേഖര റാവു ട്വീറ്റ് ചെയ്തു.
സൈനികരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കർണാടക മുഖ്യമന്ത്രി ബി എസ യെദ്യൂരപ്പ. നിലവിലെ സാഹചര്യം മോഡി സര്ക്കാര് മികച്ച രീതിയിൽ കൈകാര്യം ചെയ്യുമെന്നും ട്വിറ്ററിൽ അദ്ദേഹം കുറിച്ചു. നടൻ മോഹൻലാലും വീരമൃത്യു വരിച്ച സൈനികർക്ക് ആദരാജ്ഞലി അർപ്പിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, സുപ്രിയ സുലെ എന്നിവരും ജവാൻമാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.