ഓക്സിജൻ പ്ലാന്‍റ് , വെന്റിലേറ്റർ സൗകര്യം, നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം. തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്.

ദില്ലി: രാജ്യത്തെ കൊവിഡ് ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കും. ഓക്സിജൻ പ്ലാന്‍റ് , വെന്റിലേറ്റർ സൗകര്യം, നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം. തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. അതത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാർ മോക്ഡ്രിലിന് മേൽനോട്ടം വഹിക്കണം എന്ന് ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവിയ നിർദ്ദേശിച്ചു. രാജ്യത്ത് ഇതുവരെ വിദേശത്തുനിന്ന് വന്ന 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്.

കൊവിഡ് സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾ തടയുന്നതിൽ മുൻകൈയെടുക്കണെമെന്ന് ഡോക്ടർമാരോട് കേന്ദ്ര ആരോഗ്യ മന്ത്രി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊവിഡ് മുന്നണി പോരാളികളുടെ സഹകരണം തുടരണമെന്നും ഐഎംഎ അംഗങ്ങളുമായി നടത്തിയ യോഗത്തിൽ മന്ത്രി മൻസുഖ് മാണ്ഡവിയ പറഞ്ഞു. മാസ്കും, സാമൂഹിക അകലവും ഉൾപ്പടെ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഐഎംഎ ആവശ്യപ്പെട്ടു. അതേസമയം, രാജ്യത്ത് ഇതുവരെ വിദേശത്ത് നിന്നെത്തിയ ഏഴ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബിഹാറിലെ ഗയ, കൊൽക്കത്ത എന്നീ വിമാനത്താവളങ്ങളിലെത്തിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടൻ, മ്യാൻമാർ, തായ്‌ലൻഡ് , മലേഷ്യ, ദുബായി എന്നിവിടങ്ങളിൽ നിന്നുമാണ് രോഗികളെത്തിയത്. ഇവരെ ക്വാറന്‍റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Also Read: കൊവിഡ് ജാഗ്രതയിൽ രാജ്യം; ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം പത്തിരട്ടിയോളം ഉയർന്നു

കൊവിഡിനെതിരെ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില രാജ്യങ്ങളില്‍ കേസുകള്‍ കൂടുന്നതില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. എല്ലാവരും മാസ്ക് ധരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സൂക്ഷിച്ചാല്‍ സുരക്ഷിതരാകാമെന്നും ജാഗ്രത കുറവ് മറ്റൊരു ഉത്സവ കാലത്തിന്‍റെ സന്തോഷമില്ലാതാക്കാന്‍ ഇടവരുത്തരുതെന്നുമാണ് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തിയത്. 

Also Read:വിദേശത്തെ കൊവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം