എട്ട് മലയാളികളുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ റിസോർട്ട് മൂന്ന് മാസത്തേക്ക് അടക്കാൻ ഉത്തരവ്
കഴിഞ്ഞ മാസം 20നാണ് ദാമനിലെ റിസോര്‍ട്ട് മുറിയിൽ നാല് കുട്ടികളടക്കം എട്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്.
നേപ്പാൾ: എട്ട് മലയാളികൾ മരിച്ച നേപ്പാളിലെ ദാമനിലുള്ള എവറസ്റ്റ് പനോരമ റിസോര്‍ട്ട് മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാൻ ഉത്തരവ്. റിസോര്‍ട്ടിന്‍റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായി എന്ന അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നേപ്പാൾ ടൂറിസം വകുപ്പിന്‍റെ നടപടി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണവും തുടരുന്നുണ്ട്.
കഴിഞ്ഞ മാസം 20നാണ് ദാമനിലെ റിസോര്‍ട്ട് മുറിയിൽ നാല് കുട്ടികളടക്കം എട്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. തണുപ്പകറ്റാൻ ഉപയോഗിച്ച ഹീറ്ററിൽ നിന്ന് ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് കാരണമായത്. തുറസായ പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന ഗ്യാസ് ഹീറ്റര്‍ മുറിക്കുള്ളിൽ വെച്ചത് ഹോട്ടൽ മാനേജുമെന്‍റിന്‍റെ വീഴ്ചയാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.