മുൻ നിരയിൽ സീറ്റ് നിഷേധിച്ചു; ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തെ ചൊല്ലി വിവാദം
രാഹുൽ ഗാന്ധിക്ക് വേണ്ടി മുൻ നിരയിൽ ഇരിപ്പിടം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഔദ്യോഗികമായി വിശദീകരിക്കുന്നുണ്ടെങ്കിലും ആകെ നാല് സീറ്റ് ആവശ്യപ്പെട്ടിരുന്നു എന്ന് കോൺഗ്രസ് സമ്മതിക്കുന്നുണ്ട്.
ദില്ലി: ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തെ ചൊല്ലി പുതിയ വിവാദം. രാഹുൽ ഗാന്ധിക്ക് വേണ്ടി പാര്‍ലമെന്‍റിലെ മുൻ നിരയിൽ സീറ്റ് ആവശ്യപ്പെട്ടെന്നും സര്‍ക്കാര്‍ നിഷേധിച്ചെന്നുമാണ് ആരോപണം. എന്നാൽ സീറ്റ് ആവശ്യപ്പെട്ടെന്ന കാര്യം ശരിയല്ലെന്നാണ് കോൺഗ്രസ് ഔദ്യോഗികമായി വിശദീകരിക്കുന്നത്.
സോണിയാ ഗാന്ധിക്കൊപ്പം മുൻനിരയിലായിരുന്നു ഇത് വരെ രാഹുൽ ഗാന്ധിയുടെ ഇരിപ്പിടം. പുതിയ ക്രമപ്രകാരം ലോക്സഭാ കക്ഷിനേതാവ് അതിര്‍ രഞ്ജൻ ചൗധരിക്കും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കും ആണ് ഇരിപ്പിടം ഉള്ളത് . രാഹുൽ ഗാന്ധിക്ക് വേണ്ടി മുൻനിരയിൽ കോൺഗ്രസ് ഇരിപ്പിടം ആവശ്യപ്പെട്ടെന്നും അത് സര്‍ക്കാര്‍ നിഷേധിച്ചെന്നും വാര്‍ത്തയായതോടെ അങ്ങനെ ഒന്നില്ലെന്ന വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തുകയായിരുന്നു.
അതെസമയം നാല് സീറ്റ് കോൺഗ്രസ് മുൻനിരയിൽ ആവശ്യപ്പെട്ടിരുന്നു എന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അടക്കമുള്ളവര്‍ സമ്മതിക്കുന്നുണ്ട്. യുപിഎ അധ്യക്ഷനും കക്ഷിനേതാക്കൾക്കുമായാണ് ഇരിപ്പിടം ആവശ്യപ്പെട്ടത്. നാല് സീറ്റ് അനുവദിച്ചിരുന്നെങ്കിൽ മുൻനിരയിൽ തന്നെ രാഹുൽ ഇരുന്നേനെ എന്നും ഇവര്‍ സമ്മതിക്കുന്നു.