പൗരത്വ ഭേഗതി നിയമവും മെയ് 28ന് പുറത്തിറങ്ങിയ വിജ്ഞാപനവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. കേന്ദ്ര വാദത്തിന് മറുപടി നൽകാൻ ലീഗ് സമയം തേടിയതോടെ കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി 

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ പൗരത്വ വിജ്ഞാപനം ചോദ്യം ചെയ്തുള്ള മുസ്ളീം ലീഗിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു. സിഎഎ കേസ് നിലനിൽക്കെ കേന്ദ്ര സര്‍ക്കാര്‍ പൗരത്വ വിജ്ഞാപനം ഇറക്കിയത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗ് ഹർജി നൽകിയിരുന്നത്. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള കേസ് സുപ്രീംകോടതി തീര്‍പ്പാക്കുന്നതിന് മുന്പ് ഇത്തരമൊരു വിജ്ഞാപനം ഇറക്കിയത് കോടതിയോടുള്ള വെല്ലുവിളിയാണെന്നും ലീഗ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പൗരത്വ ഭേഗതി നിയമവും മെയ് 28ന് പുറത്തിറങ്ങിയ വിജ്ഞാപനവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നായാരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. കേന്ദ്ര സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ലീഗ് സമയം തേടിയതോടെയാണ് സുപ്രീം കോടതി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചത്. 

ജസ്റ്റിസുമാരായ ഇന്ദിരാബാനര്‍ജി, എം.ആര്‍.ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. ആറ് രാജ്യങ്ങളിൽ നിന്നുള്ള മുസ്ളീം ഒഴികെയുള്ള വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷ നൽകാൻ അനുമതി നൽകുന്നതായിരുന്നു വിജ്ഞാപനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares